പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളിൽ ലേലം വിളിക്കുന്നത് 176 എണ്ണം മാത്രം
text_fieldsകാസർകോട്: വിവിധ കേസുകളിൽ പിടികൂടിയതും, പലയിടങ്ങളിൽ അവകാശികളില്ലാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതുമായ ജില്ലയിലെ 176 ഓളം വാഹനങ്ങൾ ലേലം വിളിക്കാൻ ജില്ല ഭരണകൂടവും, ജില്ല പൊലീസ് മേധാവിയും നടപടി സ്വീകരിക്കുന്നതിനിടെ വിവിധ സ്റ്റേഷൻ വളപ്പിലും പരിസരത്തും നശിക്കുന്നത് നിരവധി വാഹനങ്ങൾ.
ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷൻ വളപ്പും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ സാഹചര്യത്തിലാണ് ജില്ല ഭരണകൂടവും, ജില്ല പൊലീസ് മേധാവിയും ലേല നടപടികൾക്ക് ഒരുങ്ങുന്നത്. നിലവിൽ അന്വേഷണാവസ്ഥയിൽ കോടതി വിചാരണയിൽ ഇല്ലാത്ത വാഹനങ്ങളാണ് നിയമപ്രകാരം സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലേലം വിളിക്കാൻ ഒരുങ്ങുന്നത്.
കേസുകൾ നീണ്ടുപോകുന്നതാണ് മറ്റു വാഹനങ്ങൾക്ക് ലേലം തടസ്സമാകുന്നത്. ഈ മാസം 25ന് ശേഷം ലേലവുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്നാണ് ഉത്തരവിൽ പറയുന്നത്. 2019ൽ ഇത്തരത്തിൽ ലേലം വിളി നടപടി സ്വീകരിച്ചിരുന്നു. അന്ന് 257 വാഹനങ്ങളാണ് സർക്കാറിലേക്ക് മുതൽക്കൂട്ടാക്കി മാറ്റിയത്.
പിടിച്ചെടുത്ത വാഹനങ്ങൾ വേഗത്തിൽ വിട്ടുനൽകാനുള്ള നടപടി 2013ൽ തന്നെ ഡി.ജി.പി ഐ.ജിമാർക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും നടപടികളിൽ കാലതാമസം നേരിട്ടതാണ് ‘വാഹനമാലിന്യം’ ഇത്രയും രൂക്ഷമാകാൻ കാരണം. സുപ്രീംകോടതിയും, ഹൈകോടതിയും പലതവണ വിഷയത്തിൽ ഇടപെട്ടതുമാണ്.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിൽ 20 വാഹനങ്ങളാണ് ലേലം വിളിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കുമ്പളയിൽ നൂറുകണക്കിന് വാഹനങ്ങളാണ് പൊലീസ് സ്റ്റേഷൻ പരിസരത്ത് നശിച്ചുകൊണ്ടിരിക്കുന്നത്.
ഏറെയും മണൽക്കടത്ത്, ലഹരിക്കടത്ത് കേസിൽപെട്ട വാഹനങ്ങളാണ് കസ്റ്റഡിയിലുള്ളതും നശിച്ചുകൊണ്ടിരിക്കുന്നതും. തുച്ഛമായ തുകക്ക് വാഹനങ്ങൾ വിലക്കെടുക്കുകയോ വാടകക്ക് എടുക്കുകയോ ചെയ്ത് മണൽ കടത്തിനും ലഹരിക്കടത്തിനുമാണ് മാഫിയകൾ ഉപയോഗിക്കുന്നത്. പൊലീസ് പിടിച്ചാൽ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടും.
മതിയായ രേഖകളും മറ്റുംമില്ലാത്തത് വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ പരിസരത്ത് തുരുമ്പെടുത്തും, കാടുകയറിയും, മണ്ണിനോട് ചേർന്നും നശിക്കാൻ കാരണമാകുന്നു.
പല വാഹനങ്ങളും ആക്രിക്കച്ചവടക്കാർക്ക് പോലും വേണ്ടാത്ത അവസ്ഥയിലാണ്. വാഹനങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകുന്നതിനും കാടുമൂടിക്കിടക്കുന്ന വാഹനങ്ങളുടെ ഇടയിൽ ഇഴ ജന്തുക്കളും മറ്റും പെരുകുന്നതും, തൊട്ടടുത്ത സ്കൂൾ- കോളജുകൾ പ്രവർത്തിച്ചു വരുന്നതും സ്കൂൾ അധികൃതരിലും, രക്ഷകർത്താക്കൾക്കിടയിലും വലിയ ആശങ്ക ഉയർത്തുന്നു.
കുമ്പള സ്റ്റേഷൻ പരിസരത്തെ വാഹനക്കൂമ്പാരം കുറച്ചൊന്നുമല്ല പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.