ആശ്വാസം; കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പുതിയ മേൽപാലം
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി റെയിൽവേ സ്റ്റേഷനിൽ മേൽപാലമൊരുങ്ങുന്നു. രണ്ടുവർഷം മുമ്പ് തിരുവോണത്തലേന്ന് ഇവിടെ അപകടം നടന്നിരുന്നു. മേൽപാലമില്ലാത്ത ഭാഗത്ത് റെയിൽപാത മുറിച്ചുകടക്കുകയായിരുന്ന മൂന്നു സ്ത്രീകളാണ് 2024 സെപ്റ്റംബർ 14ന് സൂപ്പർഫാസ്റ്റ് ട്രെയിൻതട്ടി മരിച്ചിരുന്നത്.
റെയിൽവേ സ്റ്റേഷനിലെ ഏറ്റവും തിരക്കേറിയ വടക്കുഭാഗത്ത് മേൽപാലം വേണമെന്ന ആവശ്യം ഏറെക്കാലമായി ജനങ്ങളുടെ ആവശ്യമായിരുന്നു. നഗരത്തിലേക്കും തീരമേഖലയിലേക്കുമുള്ള പ്രധാന വഴികളെല്ലാം ഈ ഭാഗത്തായതിനാൽ ട്രെയിൻ യാത്രക്കാർക്കും നഗരത്തിൽനിന്ന് തീരദേശമേഖലയിലേക്കും തിരിച്ചുമുള്ള കാൽനടക്കാർക്കുമെല്ലാം പാളം മുറിച്ചുകടക്കുകയല്ലാതെ നിർവാഹമില്ലാത്ത സ്ഥിതിയാണ്.
വലിയൊരുദുരന്തം സംഭവിച്ചിട്ടും സാങ്കേതിക തടസ്സങ്ങളുടെ പേരിൽ മേൽപാലത്തിന്‍റെ നിർമാണം പിന്നെയും നീളുകയായിരുന്നു. ഒരുവർഷം മുമ്പ് ഈ ഭാഗത്തുണ്ടായിരുന്ന വാഹന പാർക്കിങ് കേന്ദ്രം സ്റ്റേഷന്‍റെ തെക്കുഭാഗത്തേക്ക് മാറ്റിയശേഷമാണ് ഇവിടെ മേൽപാലനിർമാണം തുടങ്ങിയത്. അതേസമയം, അപകടം ക്ഷണിച്ചുവരുത്തുന്നതരത്തിൽ യാത്രക്കാർ പാത മുറിച്ചുകടക്കേണ്ടിവരുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ്.
ഇരുവശത്തും മധ്യത്തിലുമുള്ള തൂണുകളുടെ നിർമാണവും പാലത്തിന്‍റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയും പൂർത്തിയായിട്ടുണ്ട്. ഗർഡറുകൾ യോജിപ്പിച്ച് പാലം പൂർത്തിയാക്കുന്ന ജോലിയും ചവിട്ടുപടികളുടെയും ലിഫ്റ്റിന്‍റെയും മേൽക്കൂരയുടെയും നിർമാണവുമാണ് ഇനി പൂർത്തിയാകാനുള്ളത്.
സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾക്കിടയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കുപുറമേ, ഇരുവശങ്ങളിലും പുറത്തുനിന്നുള്ള കാൽനടക്കാർക്കും മേൽപാലത്തിൽ കയറി മറുവശത്തേക്ക് കടക്കാൻ സൗകര്യമൊരുക്കുന്നുണ്ട്. ഇതോടെ ഇവിടെ യാത്രക്കാർ റെയിൽപാത മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാനാകും.പ്ലാറ്റ്ഫോമിന്‍റെ തെക്കേയറ്റത്ത് ആവിക്കര ഭാഗത്തേക്കുള്ള റോഡ് സ്ഥിതിചെയ്യുന്നയിടത്തും മേൽപാലം നിർമിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്.
ഇവിടെയും കാൽനടക്കാർ പാളം മുറിച്ചുകടക്കുമ്പോൾ പലതവണ അപകടങ്ങളും ജീവഹാനിയുമുണ്ടായതാണ്. എന്നാൽ, ഇവിടെ ട്രെയിൻയാത്രക്കാർ പാളം മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യം പൊതുവേ കുറവായതിനാൽ നഗരസഭ ചെലവുവഹിക്കുകയാണെങ്കിൽ മാത്രമേ മേൽപാലം നിർമിക്കാനാകൂവെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

