കാർഷിക ഗവേഷണ കേന്ദ്രത്തിൽ നാടൻ തൈകൾക്ക് പ്രിയം
text_fieldsചെറുവത്തൂർ: പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നാടൻതൈകൾക്ക്പ്രിയം. സങ്കരയിനം തെങ്ങിൻ തൈകൾക്കുവേണ്ടി കർഷകർ ദൂരസ്ഥലങ്ങളിൽ നിന്നുവരെയെത്തിയിരുന്നു. ഇപ്പോൾ സങ്കരയിനം തെങ്ങിൻ തൈകളേക്കാൾ കർഷകർക്ക് കൂടുതലിഷ്ടം നാടൻ തൈകളാണ്. സങ്കരയിനം തൈകളിൽ കീടബാധയും രോഗബാധയും കൂടുതലായതും പരിപാലനത്തിനുള്ള ചെലവും പ്രയാസവുമാണ് ഇതിനു കാരണമെന്നാണ് സൂചന. പിലിക്കോട്, നീലേശ്വരം ഫാമുകളിൽ നാടൻ തെങ്ങിൻ തൈകൾക്കായി ഇപ്പോഴും ആവശ്യക്കാരെത്തുന്നുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഉൽപാദിപ്പിച്ച സങ്കരയിനം തൈകളിൽ ഏറെയും കെട്ടിക്കിടക്കുകയാണ്.
കേരശ്രീ, കേരഗംഗ, ലക്ഷഗംഗ, അനന്തഗംഗ ഇനങ്ങളിലായി 12,000 ത്തോളം സങ്കരയിനം തൈകളാണ് ഇപ്പോൾ പിലിക്കോട് കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ വർഷം 18,000 തൈകൾ മുളപ്പിച്ചെടുത്തതിൽ ആറായിരത്തോളം എണ്ണം മാത്രമാണ് വിറ്റുപോയത്. നീലേശ്വരം കരുവാച്ചേരി ഫാമിൽ കേരഗംഗ, കേരസങ്കര ഇനങ്ങളിൽപ്പെട്ട പതിനായിരത്തിലേറെ തൈകൾ ബാക്കിയുണ്ട്. ഇതിൽ പലതും രണ്ടും മൂന്നും വർഷം പ്രായമായവയാണ്. ഈ വർഷം ഇവിടെ ആയിരത്തിൽ താഴെ സങ്കരയിനം തൈകൾ മാത്രമാണ് വിറ്റുപോയത്.
പടന്നക്കാട് കാർഷിക കോളജിനോടനുബന്ധിച്ച ഫാമിൽ 17,000 ത്തോളം സങ്കരയിനം തെങ്ങിൻ തൈകൾ പറിച്ചെടുക്കാനുണ്ട്. ഇതിൽ ഏഴായിരത്തോളം എണ്ണം രണ്ടുവർഷം പ്രായമായവയാണ്. ഇവിടെ നിന്ന് മൂവായിരത്തിൽ താഴെ തെങ്ങിൻതൈകൾ മാത്രമാണ് ഈ വർഷം വിറ്റുപോയത്. മുൻകാലങ്ങളിൽ സങ്കരയിനം തെങ്ങിൻതൈകൾക്ക് ആവശ്യക്കാരേറിയതോടെ തൈകളുടെ വിതരണത്തിന് നിയന്ത്രണംപോലും ഏർപ്പെടുത്തിയിരുന്നതാണ്. ഒരു റേഷൻ കാർഡിന് പരമാവധി അഞ്ചുതൈകൾ മാത്രമാണ് നൽകിയിരുന്നത്. ഇതിനുശേഷം കൃഷിവകുപ്പിന്‍റെ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈകളുടെ വിതരണം കൃഷിഭവനുകൾ മുഖേനയാക്കി.
ഇതോടെ പിലിക്കോട്ടെയും നീലേശ്വരത്തെയും ഫാമുകളിൽനിന്ന് കർഷകർക്ക് നേരിട്ട് തെങ്ങിൻതൈകൾ കിട്ടാതായി. കൃഷിഭവനുകളിൽനിന്ന് ഇഷ്ടംപോലെ തെങ്ങിൻതൈകൾ കിട്ടാൻ തുടങ്ങിയെങ്കിലും അതിനകം ആവശ്യക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയിരുന്നു. സങ്കരയിനം തൈകൾക്ക് പരിപാലനച്ചെലവ് കൂടുതലാണെന്നും കായ്ച്ചുതുടങ്ങിയ ശേഷംപോലും ചെല്ലിയുടെയും മറ്റും ആക്രമണത്തിൽ നശിക്കുകയാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

