കുണ്ടംകുഴിയിലെ ധനകാര്യസ്ഥാപനത്തിനെതിരെ കൂടുതൽ പരാതികൾ
text_fieldsകാഞ്ഞങ്ങാട്: കുണ്ടംകുഴിയിൽ പ്രവർത്തിക്കുന്ന ജി.ബി.ജി നിധി ലിമിറ്റഡ്, ബിഗ് പ്ലസ് ഫിനാൻസ് എന്നീ സ്ഥാപനങ്ങളുടെ എം.ഡിക്കും മാനേജിങ് ഡയറക്ടർമാർക്കുമെതിരെ കൂടുതൽ പരാതികൾ. ബേഡകം പൊലീസ് ഇതുവരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. നിക്ഷേപിച്ച പണം തിരിച്ചു കിട്ടാതെ വന്ന സ്ത്രീകളടക്കമുള്ള എട്ടു പേരുടെ പരാതിയിലാണ് ആദ്യം കേസെടുത്തിരുന്നത്. കാൽ ലക്ഷം മുതൽ ലക്ഷക്കണക്കിന് രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചവരാണ് വെട്ടിലായത്.
ഇരട്ടി പലിശയും മറ്റും വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചതെങ്കിലും മുതൽപോലും കിട്ടാത്ത അവസ്ഥയിലാണ് പരാതി പൊലീസിലെത്തിയത്. സ്ഥലം വാങ്ങാൻ കരുതിയവരും സ്വത്ത് വിറ്റവരും വിട് നിർമാണ ആവശ്യത്തിനുള്ള പണം കരുതിയവരും വൻതുക ലാഭം പ്രതീക്ഷിച്ച് കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ട്. പണം തിരിച്ചുകിട്ടുമെന്ന് വിശ്വസിച്ച് മാസങ്ങളായി പരാതിപ്പെടാതിരുന്ന നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിലായി കൂട്ടത്തോടെ പൊലീസിൽ പരാതി നൽകിയതോടെ തെളിയുന്നത് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്നെന്നാണ്.
കുണ്ടംകുഴിയിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡിനെതിരെ മൂന്ന് മാസം മുമ്പാണ് ആദ്യം പരാതിയും കേസുമുണ്ടാകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 18 പരാതികൾ മൂന്നു ദിവസത്തിനുള്ളിലാണ് ബേഡകം പൊലീസിന് ലഭിച്ചത്. ജില്ലക്ക് പുറത്ത് നിന്നും ജി.ബി.ജിക്കെതിരെ പരാതിയുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽപേർ പരാതി നൽകുമെന്നാണ് സൂചന. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ സ്ഥാപന എം.ഡി വിനോദ് കുമാർ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ 29നാണ് സ്ഥാപനത്തിനെതിരെ ആദ്യ പരാതി പൊലീസിന് ലഭിക്കുന്നത്. സ്ഥാപന ചെയർമാന്‍റെയും ആറ് മാനേജിങ് ഡയറക്ടർമാരുടെയും പേരിൽ കേസെടുത്തിരുന്നു. എന്നാൽ, അത് നിക്ഷേപകരുടെ പരാതിയിലായിരുന്നില്ല. പൊതുപ്രവർത്തകനായിരുന്നു അന്ന് പരാതി പൊലീസിന് നൽകിയത്. സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നതിനാൽ ആദ്യമൊക്കെ നിക്ഷേപകർക്ക് കാര്യമായ സംശയമുണ്ടായിരുന്നില്ല.
നവംബർ ഏഴിന് സ്ഥാപനത്തിൽ ബേഡകം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇൻസ്പെക്ടർ ടി. ദാമോദരന്‍റെ നേതൃത്വത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറിന്‍റെയും ഓഡിറ്ററുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. ഇടപാടുകാരെ പ്രവേശിപ്പിക്കാതെ സ്ഥാപനത്തിലെ ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് അന്ന് പരിശോധന നടത്തിയത്. പരിശോധനയിൽ ലഭിച്ച വിവരം പൊലീസ് പുറത്തുവിടുകയോ മേധാവികൾക്കെതിരേ മറ്റുനടപടികളോ ഉണ്ടായില്ല.
അതിനിടെ സ്ഥാപനത്തിന്‍റെ അക്കൗണ്ട് മരവിപ്പിച്ചതായും നിക്ഷേപം തിരിച്ചുകിട്ടുന്നില്ലെന്നും സ്ഥാപന ചെയർമാൻ വിനോദ് കുമാർ ഒളിവിലാണെന്നും പ്രചരിച്ചു. ഇതോടെ നിക്ഷേപകർ ഒന്നിച്ചുചേരുകയും കൂട്ടമായി പരാതി നൽകുകയുമായിരുന്നു. അപ്പോഴും ഒന്നും സംഭവിക്കാത്ത രീതിയിലായിരുന്നു സ്ഥാപന ഉടമകളുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

