മരക്കാപ്പ്കടപ്പുറം ഫിഷറീസ് ഹൈസ്കൂൾ സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്നു
text_fieldsസ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന മരക്കാപ്പ് കടപ്പുറം ഗവ. ഹൈസ്കൂൾ
നീലേശ്വരം: സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിനോട് സർക്കാറിന്റെ അവഗണന. 1100 കുട്ടികൾ പഠിക്കുന്ന സ്കൂളിന് 99 സെന്റ് സ്ഥലം മാത്രമാണുള്ളത്.
മത്സ്യത്തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന തീരദേശമേഖലയിലെ സർക്കാർ സ്കൂളിന് വികസനത്തിന്റെ ഒരു പരിഗണനപോലും ലഭിക്കുന്നില്ല. 37 ക്ലാസ് മുറികളുണ്ടെങ്കിലും കുട്ടികൾക്ക് മതിയായ ശുചിമുറികളില്ല. 10 വർഷം മുമ്പ് ഹൈസ്കൂളായി ഉയർത്തുമ്പോൾ 40 സെന്റ് സ്ഥലം നാട്ടുകാർ നൽകിയതാണ്. കുട്ടികൾക്ക് കായികമത്സരം നടത്തണമെങ്കിൽ കിലോമീറ്ററുകൾ താണ്ടി കടിഞ്ഞിമൂല കേന്ദ്രീയവിദ്യാലയം പ്രവർത്തിക്കുന്ന മൈതാനത്ത് എത്തണം. സ്കൂളിന് 50 മീറ്റർ പടിഞ്ഞാറ് ഭാഗത്തായി കടലായതിനാൽ കുട്ടികളെ അങ്ങോട്ട് പറഞ്ഞുവിടാനും സ്കൂളധികൃതർക്ക് പേടിയാണ്. കെട്ടിടം പണിയാൻ ഒരുകോടി രൂപ സർക്കാർ പാസാക്കിയിട്ടുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാൽ അത് വിനിയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
നാട്ടുകാരും സർക്കാറും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് ഉയർത്താൻകഴിയൂ. അധ്യാപകരുടെ വാഹനങ്ങളോ കുട്ടികളുടെ സൈക്കിളോ പാർക്ക് ചെയ്യാൻ വരെ സ്ഥലമില്ലാത്ത അവസ്ഥയാണ്. നിന്നുതിരിയാൻ ഇടമില്ലാത്ത ക്ലാസ് മുറികളും, മാനസിക ഉല്ലാസത്തിനായി ഒന്ന് ഇരിക്കാൻപോലും ഇടമില്ലാതെ ആയിരക്കണക്കിന് കുട്ടികളും വീർപ്പുമുട്ടുകയാണ്.
എല്ലാ തെരഞ്ഞെടുപ്പ് സമയത്തും പോളിങ് സ്റ്റേഷനായി മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്കൂളിനെ മാറ്റാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

