ചെങ്കല്ല് ക്ഷാമം; നിർമാണമേഖല പ്രതിസന്ധിയിൽ
text_fieldsകണ്ണൂർ: ചെങ്കല്ല് ദൗർലഭ്യം കാരണം നിർമാണമേഖല സ്തംഭിക്കുന്നു. ഉൽപാദനം നടക്കുന്ന കണ്ണൂർ ജില്ലയിൽ ചെങ്കല്ല് കിട്ടുന്നില്ലെന്നും ഉള്ളതിൽ കൂടുതലും ഇതര ജില്ലകളിലേക്ക് കയറ്റിയയച്ച് വലിയ ലാഭം കൊയ്യുകയാണെന്നും കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർ വൈസേഴ്സ് അസോസിയെഷൻ (സി.ഡബ്ല്യു.എസ്.എ) ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെട്ടിടനിർമാണ വസ്‌തുക്കളുടെ വിലവർധനയും തൊഴിലാളികളുടെ കൂലിവർധനയും കൊണ്ട് നിർമാണമേഖല ആകെ പ്രതിസന്ധിയിലാണ്. ജില്ലയിലെ ചെങ്കല്ലിന് 44 രൂപയിൽനിന്ന് ലേബർ കമീഷണറുമായി നടന്ന ചർച്ചയിൽ 3.50 പൈസ ആയിരുന്നു വർധിപ്പിച്ചതെങ്കിലും ഇപ്പോൾ ഏജൻറുമാർ 50 രൂപയാണ് വാങ്ങുന്നത്.
എന്നാൽ, ഈ 50 രൂപക്ക് കണ്ണൂർ ജില്ലയിൽനിന്ന് മുറിച്ചെടുക്കുന്ന ചെങ്കല്ലുകൾ ജില്ലയുടെ ആവശ്യത്തിന് പൂർണമായും കൊടുക്കാതെ തൊട്ടടുത്ത ജില്ലയായ കോഴിക്കോട് ജില്ലയിലേക്കാണ് പോകുന്നത്. കൂടാതെ, നിർമാണമേഖലയെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു കാര്യമാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ അനിയന്ത്രിതമായ കൂലിവർധന. നിർമാണമേഖലയിൽ ജോലിചെയ്യുന്നവർക്ക് ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാകണമെന്ന് ജില്ല കമ്മിറ്റി പറഞ്ഞു. വാർത്തസമ്മേളനത്തിൽ പി. ദാമോദരൻ, എം.വി. ഗംഗാധരൻ, യു. മധു, കെ.പി. ശശി, കെ. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

