കാസർകോട് പാക്കേജ്; 100 കോടിയുടെ പദ്ധതി സർക്കാറിന് സമര്‍പ്പിച്ചു
text_fieldsകാസർകോട്: നടപ്പുസാമ്പത്തിക വര്‍ഷത്തെ കാസര്‍കോട് വികസന പാക്കേജിനായുള്ള 100 കോടി രൂപയുടെ കരട് വാര്‍ഷിക പദ്ധതി സമര്‍പ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, വിനോദസഞ്ചാരം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ വലിയ കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന 27 സുപ്രധാന പദ്ധതികളാണ് സമഗ്രമായ ഈ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് 10 കോടി രൂപയും പുതിയ അപകട -ട്രോമ കെയര്‍ സൗകര്യത്തിനായി അഞ്ചുകോടി രൂപയും വകയിരുത്തി. മെഡിക്കല്‍ കോളജില്‍ സമഗ്ര ക്ലിനിക്കല്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ . വയോജന ആശുപത്രി ബ്ലോക്ക് സ്ഥാപിക്കാന്‍ 2.65 കോടി രൂപയും കരട് പദ്ധതിയില്‍ അനുവദിച്ചിട്ടുണ്ട്.
പ്രൈമറി സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കാന്‍ 11 കോടി രൂപയും സ്മാര്‍ട്ട് അംഗന്‍വാടികള്‍ക്കും സോഷ്യല്‍ റിസോഴ്സ് സെന്ററുകള്‍ക്കുമായി ആറുകോടി രൂപയും വകയിരുത്തി. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 12 കോടി രൂപയും ആധുനിക ലബോറട്ടറികള്‍ക്ക് രണ്ടുകോടിയും കാസര്‍കോട് ഗവ. കോളജിലെ പുതിയ ജിയോളജി ബ്ലോക്കിന് മൂന്നുകോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാന്‍ മൂന്നുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഉദയപുരം -മുന്നാട് റോഡില്‍ പിണ്ടിക്കടവ് പാലം നിര്‍മിക്കാന്‍ നാലുകോടിയും ബേഡഡുക്കയിലെ പായം-പയങ്ങാട് പാലത്തിന് 3.5 കോടിയും വകയിരുത്തി. നഗരങ്ങളിലെ ബൈപ്പാസുകളുടെ വികസനത്തിന് മൂന്നുകോടിയും ട്രാഫിക് ജങ്ഷനുകളുടെ നവീകരണത്തിനും സിവില്‍ സ്റ്റേഷന് പരിസരത്തെ മാനവീയം വീഥി സര്‍ക്കുലര്‍ റോഡുകള്‍ക്കുമായി രണ്ടു കോടി രൂപ വീതവും കെ.ഡി.പി വകയിരുത്തി. തൈക്കടപ്പുറം, വലിയപറമ്പ് ബീച്ചുകളുടെ വികസനത്തിന് രണ്ടു കോടി വീതവും മഞ്ഞംപൊതികുന്ന് ഹില്‍ ടൂറിസത്തിന് ഒരു കോടിയും വകയിരുത്തി.
കാര്‍ഷിക -മൃഗസംരക്ഷണ മേഖലകളില്‍, നീലേശ്വരം പാലായി പാടശേഖരത്തില്‍ ജലസേചന സൗകര്യങ്ങള്‍ക്കായി മൂന്നുകോടിയും മൃഗസംരക്ഷണ ലാബുകളും ആശുപത്രികളും ശക്തിപ്പെടുത്തുന്നതിന് രണ്ടുകോടിയും ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം ശാസ്ത്രീയമായി തടയുന്നതിന് ഒരുകോടി രൂപയും പാക്കേജില്‍ വകയിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

