അനധികൃത മത്സ്യബന്ധനം: കർണാടക ബോട്ട് പിടിയിൽ
text_fieldsboat
കാസർകോട്: അനധികൃത മത്സ്യബന്ധനം നടത്തിയ കർണാടക ബോട്ട് പിടികൂടി ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്- മറൈൻ എൻഫോഴ്സ്മെന്റ് സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ട് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി കാസർകോട് തെക്കുഭാഗം തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ രാത്രികാല ട്രോളിങ്ങ് നടത്തിയതിനും മതിയായ രേഖകളില്ലാത്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകയിൽനിന്നുള്ള എച്ച്.എം.ടി ഫിഷറീസ് എന്ന ബോട്ട് ഉടമക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ സി.പി.ഒ അർജുൻ, റെസ്ക്യു ഗാർഡ്മാരായ അജീഷ് കുമാർ, ശിവകുമാർ, ജയദേവൻ, സ്രാങ്ക് മുഹമ്മദ് ഇക്ബാൽ, ഡ്രൈവർ വിനോദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എ.ജി. അനിൽകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

