യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് റിമാൻഡിൽ
text_fieldsകാഞ്ഞങ്ങാട്: ഹോട്ടലിൽ കയറി യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കാലിച്ചാനടുക്കം എറളാൽ സ്വദേശി ബാലകൃഷ്ണനെയാണ് (53) കരിന്തളത്തെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് 4.30ഓടെയാണ് സംഭവം. രാവണേശ്വരം രാമഗിരിയിലെ കെ.വി. ലീനയെയാണ് (42) ആക്രമിച്ചത്. സെൻട്രൽ ചിത്താരിയിലെ മീൻചട്ടി ഹോട്ടലിലെ ജീവനക്കാരിയായ ലീനയെ ഉളിപോലുള്ള ആയുധമുപയോഗിച്ചാണ് കുത്തിയത്. ഹോട്ടലിന്റെ അടുക്കളയിലേക്ക് അതിക്രമിച്ചുകയറിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പരാതി. ലീനയുടെ ഇടതു കൈക്ക് കുത്തി പരിക്കേൽപ്പിക്കുകയും വലതുകൈക്ക് കടിച്ചുപരിക്കേൽപിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ ലീനയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. നാലു മാസം മുമ്പ് വീട്ടിൽവെച്ച് ലീനയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളലേൽപിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് നിലനിൽക്കുന്നുണ്ട്. കേസുള്ള വിരോധവും ആക്രമണത്തിന് കാരണമായതായി പറയുന്നു. ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബാലകൃഷ്ണനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.