ജി.ആൻഡ്.ജി ന്യൂസ് ഒരുവർഷം പിന്നിട്ടു
text_fieldsജി.ആൻഡ് ജി ന്യൂസിൽ ഗൗതമും ഗായത്രിയും
ചെറുവത്തൂർ: ഗൗതമിെൻറ വാർത്തവായന ഒരു വർഷം പിന്നിട്ടു. ചന്തേര ഗവ.യു.പി സ്കൂളിലെ ആറാംതരം വിദ്യാർഥിയായ ഗൗതം ഒരു വർഷമായി പ്രാദേശിക വാർത്തകൾ വായിച്ച് രംഗത്തുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് സ്കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് പഠിക്കാൻ നിർബന്ധിക്കപ്പെട്ടപ്പോൾ വിദ്യാലയ ഗ്രൂപ്പിൽ സജീവമാകുന്നതിന് തുടങ്ങിയ വാർത്തവായനയാണ് 365 ദിവസം പിന്നിട്ടത്. ഒരു ടി.വി വാർത്തയുടെ ശൈലിയിൽ ആകർഷകമായി അവതരിപ്പിക്കുകയാണ് ഗൗതമിെൻറ രീതി.
വാർത്തകളും അതിെൻറ വിശദാംശങ്ങളും പങ്കുവെക്കുക, ഓരോ ദിവസത്തെയും പ്രാധാന്യത്തെക്കുറിച്ച് സ്പെഷൽ എഡിഷൻ ചെയ്യുക, വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യും പോലെ വാർത്തയെ ലൈവ് ആക്കുക എന്നിവയെല്ലാം ചേർന്നാണ് വാർത്ത അവതരണം. തെൻറ ജി ആൻഡ് ജി ന്യൂസിലൂടെയാണ് ഇത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സ്കൂൾ ഗ്രൂപ്പിൽ മാത്രമല്ല നിരവധി വാട്സാപ് ഗ്രൂപ്പുകളിലും നിത്യേന എത്തുന്ന ഗൗതമിെൻറ വാർത്തവായനക്ക് ആരാധകരുണ്ട്. 2020 ജൂണിലാണ് സ്കൂൾ ഗ്രൂപ്പിൽ ക്ലാസ് ടീച്ചറായ വസന്ത എല്ലാ കുട്ടികളും സ്ഥിരമായി പത്രം വായിച്ച് ഗ്രൂപ്പിൽ പങ്കുവെക്കണം എന്നാവശ്യപ്പെട്ടത്. എല്ലാ കുട്ടികളും അതേറ്റെടുത്തു. ഇംഗ്ലീഷും മലയാളവും ഉൾപ്പെടെ നാല് ദിനപത്രങ്ങളും വിവിധ ടെലിവിഷൻ ന്യൂസ് ചാനലുകളും ശ്രദ്ധിച്ചാണ് ഗൗതം വാർത്തകൾ തയാറാക്കുന്നത്.
ദിവസത്തിെൻറ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ട് സഹോദരി കൂടിയായ ഗായത്രിയാണ് ജി ആൻഡ് ജി ന്യൂസ് സ്പെഷൽ ചെയ്യുന്നത്. രണ്ടു പേരുടെയും ആദ്യാക്ഷരങ്ങൾ ചേർത്താണ് ജി ആൻഡ് ജി ന്യൂസ് എന്ന് വാർത്ത ചാനലിന് പേരു നൽകിയത്. ഗായത്രി പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ.ഹയർ സെക്കൻഡറിയിലെ പത്താംതരം വിദ്യാർത്ഥിനിയാണ്. പിലിക്കോട് എരവിലെ ജലവിതരണ അതോറിറ്റി ജീവനക്കാരൻ ടി.വി. വിനോദിെൻറയും ആർ.ടി.ഒ ജീവനക്കാരി പി.വി. ഷൈനിയുടെയും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

