വ്യാജരേഖ നിര്‍മിച്ച് 1.34 ഏക്കര്‍ തട്ടിയെടുത്ത കേസില്‍ ആധാരമെഴുത്തുകാരന്‍ അറസ്റ്റില്‍
text_fieldsബദിയടുക്ക: വ്യാജരേഖ നിര്‍മിച്ച് 1.34 ഏക്കര്‍ സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതിയായ ആധാരമെഴുത്തുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പള്ളം റോഡിലെ സി. വിശ്വനാഥ കാമത്തിനെ(55)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി അരിയപ്പാടിയിലെ വൈ.എ. മുഹമ്മദ് കുഞ്ഞി(39) ഒളിവിലാണ്. ഇയാള്‍ കര്‍ണാടകയിലുണ്ടെന്നാണ് സൂചന. മുഹമ്മദ്കുഞ്ഞിയെ പിടികൂടാന്‍ കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചുവെന്നും പ്രതി ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
മുഗു കറുവം കുഡ്ലുഹൗസില് എൻ. വാണി ഭട്ടിന്റെ പരാതിയില്‍ മുഹമ്മദ് കുഞ്ഞിക്കും വിശ്വനാഥകാമത്തിനുമെതിരെ 2019ലാണ് ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നത്. വാണി ഭട്ടിെൻറ വീട്ടില്‍ ജോലിക്കാരിയായിരുന്ന ചോമാറുവിന് 1981ല്‍ പട്ടയപ്രകാരം ലഭിച്ച 1.34 ഏക്കര്‍ സ്ഥലം മുഹമ്മദ് കുഞ്ഞി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്നും വിശ്വനാഥകാമത്ത് ഇതിന് കൂട്ടുനിന്നുവെന്നുമാണ് കേസ്. ചോമാറുവിന്റെ മരണശേഷം മക്കള്‍ 1986ല്‍ വാണി ഭട്ടിന്റെ ഭര്തൃസഹോദരന് കൃഷ്ണഭട്ടിന് സ്ഥലം വിറ്റിരുന്നു. 1994ല്‍ ഈ ഭൂമി കൃഷ്ണഭട്ടില്‍ നിന്ന് വാണി ഭട്ട് വാങ്ങി. ചോമാറുവിന് പകരം ചോമു എന്ന സ്ത്രീയെ മുന്‍നിര്‍ത്തി ചോമാറു എന്ന ചോമു എന്ന് ആധാരത്തില്‍ രേഖപ്പെടുത്തി മുഹമ്മദ് കുഞ്ഞിയുടെ പേരില്‍ വ്യാജ ആധാരം നിര്‍മിച്ചാണ് ഭൂമി തട്ടിയെടുത്തതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
സ്ഥലത്തിെൻറ കൈവശ സര്‍ട്ടിഫിക്കറ്റോ നികുതി രസീതോ വില്‍ക്കുന്ന ആളിന്റെ തിരിച്ചറിയല്‍ രേഖകളോ പരിശോധിക്കാതെ മുഹമ്മദ് കുഞ്ഞിയുടെ പേരില്‍ വിശ്വനാഥകാമത്ത് വ്യാജ ആധാരം തയ്യാറാക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസ് പരിധിയിലാണ് സ്ഥലമുള്ളതെങ്കിലും വ്യാജ ആധാരം രജിസ്റ്റര്‍ ചെയ്തത് കാസര്‍കോട് സബ് രജിസ്ട്രാര്‍ ഓഫിസിലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
മുഹമ്മദ് കുഞ്ഞി സ്ഥലത്ത് നിര്‍മാണപ്രവൃത്തി ആരംഭിച്ചതോടെ വാണി ഭട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബദിയടുക്ക എസ്.ഐ സി. സുമേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.