സുപ്രീംകോടതി വിധിക്കു ശേഷവും തെരുവുനായ് ശല്യത്തിന് പരിഹാരമില്ല
text_fieldsകുമ്പളയിൽ അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കൂട്ടം
കാസർകോട്: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാം എന്ന സുപ്രധാനമായ സുപ്രീംകോടതി വിധി പ്രസ്താവനക്കു ശേഷവും സംസ്ഥാനത്ത് തെരുവുനായ് ശല്യത്തിന് പരിഹാരമില്ല. സർക്കാർ നടപടിക്ക് കാലതാമസം നേരിടുന്നതിനാൽ ജനങ്ങൾ വലിയ ഭീഷണിയാണ് നേരിടുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ തെരുവുനായുടെയും മറ്റു വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആയിരത്തിലധികം മനുഷ്യരാണ്. എന്നിട്ടും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി നിലകൊള്ളുന്നു. ഇപ്പോൾ സുപ്രീംകോടതി കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെങ്കിലും സർക്കാർ നടപടിയെടുക്കുന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ സ്വമേധയാ കേസെടുക്കാൻ ഹൈകോടതിക്ക് സുപ്രീംകോടതി നിർദേശവുമുണ്ട്.
സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ കഴിഞ്ഞ മാസം 25ന് തളിപ്പറമ്പ് ആന്തൂർ ബക്കളത്ത് വീട്ടമ്മമാരുൾപ്പെടെ 14 പേർക്കാണ് തെരുവുനായുടെ കടിയേറ്റത്. പലരും ഇപ്പോഴും ചികിത്സയിലാണ്. ചെറുവത്തൂർ ടൗണിൽ കഴിഞ്ഞമാസം ഇതേസമയത്ത് നാലുപേർക്ക് നായുടെ കടിയേറ്റു. അതിനിടെ കഴിഞ്ഞദിവസം മൊഗ്രാൽ സ്വദേശിക്ക് തിരുവല്ലയിൽ വെച്ച് ദേഹമാസകലം തെരുവു നായുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
ഇതിനിടയിലാണ് ജില്ലയിൽതന്നെ പുലിപ്പേടിയിൽ നാടും നഗരവുമുള്ളത്. പുലിയുടെ സാന്നിധ്യം സി.സി.ടി.വിയിൽ പതിഞ്ഞത് പ്രദേശവാസികളെ ഭയാശങ്കയിലാക്കിയിട്ടുമുണ്ട്. ജില്ലയിൽ പലഭാഗങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. പുലിക്കുന്ന് ടൗൺഹാളിന് സമീപം കുമ്പള മത്സ്യമാർക്കറ്റ് റോഡിലും രാജപുരം മേഖലയിലും തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. സ്കൂളുകൾ തുറന്നതോടെ കൊച്ചുകുട്ടികളടക്കമുള്ള വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും നായ്ശല്യം ഭീഷണിയായിട്ടുണ്ട്.
പുലർച്ചെ മദ്റസകളിലേക്ക് പോകുന്ന കുട്ടികളുടെ സുരക്ഷയെ കരുതി രക്ഷിതാക്കളും ആശങ്കയിലാണ്. ഇവിടങ്ങളിൽ വഴിയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും നേരെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുക്കുന്നത് പതിവു കാഴ്ചയാണ്. നഗരങ്ങളിലും വിദ്യാലയ പരിസരങ്ങളിലും നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത് കുട്ടികളുടെ സുരക്ഷക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
കുമ്പളയിൽ തെരുവ്നായ ശല്യം രൂക്ഷമായതോടെ പരാതിയെ തുടർന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽനിന്ന് ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനുള്ള കുത്തിവെപ്പ് നടത്തി മുള്ളേരിയ വനപ്രദേശത്ത് ഇറക്കിവിടുന്നുണ്ട്. ഇതിന് പഞ്ചായത്ത് മൂന്നു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

