സെൻഡ് ഓഫ് പാർട്ടി ആഘോഷിക്കാൻ കഞ്ചാവ്; വിദ്യാർഥികൾക്കെതിരെ പൊലീസ് റിപ്പോർട്ട്
text_fieldsകെ.കെ. സമീർ
കാസർകോട്: പത്താം ക്ലാസ് സെൻഡ് ഓഫ് പാർട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാർഥികൾക്കെതിരെ പൊലീസ് റിപ്പോർട്ട്. വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ കളനാട് സ്വദേശി കെ.കെ. സമീറിനെ(34) പൊലീസ് പിടികൂടി. എൻ.ഡി.പി.എസ്. ആക്ട് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരവും കേസെടുത്തു.
പിടികൂടുന്നതിനിടെ പൊലീസിനെആക്രമിച്ചതിന് മറ്റൊരു കേസും സമീറിനെതിരെ എടുത്തിട്ടുണ്ട്. ഭക്തശൈവൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ആക്രമിച്ചത്. ഇദ്ദേഹത്തെ ഗുരുതരമായി പരിക്കുപറ്റി കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വിദ്യാഥികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ല പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം പ്രസ്തുത സ്കൂൾ വിദ്യാർഥികളുടെ എസ്.എസ്.എൽ.സി സെൻഡ് ഓഫ് പാർട്ടിക്ക് ലഹരി ഉപയോഗം ഉണ്ടെന്ന വിവരം സ്ഥിതീകരിക്കുകയും കാസർകോട് ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ എം.പി. പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനിത പൊലീസ് അടക്കമുള്ള സംഘം സ്കൂളിൽ പരിശോധന നടത്തുകയും സംശയം തോന്നിയ വിദ്യാർഥികളെ പരിശോധിച്ചതിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ കഞ്ചാവ് നൽകിയ സമീറിന്റെ പേര് പറയുകയും ചെയ്തു. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിൽപനക്കെതിരെ കാസർകോട് പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

