സൈബർ തട്ടിപ്പ്: സ്ത്രീക്ക് 5.61 ലക്ഷം നഷ്ടമായി
text_fieldsമംഗളൂരു: തൊഴിൽ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ സ്ത്രീക്ക് 5.61ലക്ഷം രൂപ നഷ്ടമായി. ബെൽത്തങ്ങാടി സ്വദേശി ഡി.കെ. രവിശങ്കറിെൻറ ഭാര്യ ആർ. പൂർണിമയാണ് തട്ടിപ്പിനിരയായത്. 9324118159 എന്ന മൊബൈൽ നമ്പറിൽനിന്ന് പൂർണിമക്ക് അപരിചിതെൻറ വിളി ലഭിച്ചു. കാർത്തിക് എന്ന് സ്വയം പരിചയപ്പെടുത്തി, പാർട്ട് ടൈം ജോലിക്കായി അടിയന്തരമായി റിക്രൂട്ട് ചെയ്യുകയാണെന്നും പ്രതിദിനം 3,000 മുതൽ 8,000 രൂപ വരെ സമ്പാദിക്കാമെന്നും പറഞ്ഞു.
പിന്നീട് ഒരു മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ അയാൾ എസ്.എം.എസ് അയച്ചു. പൂർണിമ വിശ്വസിക്കുകയും തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്തപ്പോൾ, പൂർണിമക്ക് ലിങ്ക് അയച്ചുകൊടുത്തു. ലിങ്കിൽ രജിസ്റ്റർ ചെയ്തപ്പോൾ, 100 രൂപ തൽക്ഷണം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു. പിന്നീട് പല സമയങ്ങളിലായി 5,61,537 രൂപ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെടുകയായിരുന്നുവെന്ന് പൂർണിമ 'മാധ്യമ'ത്തോട് പറഞ്ഞു. പരാതിയിൽ സിറ്റി സൈബർ ക്രൈം പൊലീസ് സറ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.