കാടുമൂടി കാത്തിരിപ്പുകേന്ദ്രം; ബസ് കാത്തുനിൽക്കുന്നവർക്ക് ഭീഷണി
text_fieldsകാടുമൂടിക്കിടക്കുന്ന കുമ്പള ദേവീനഗർ സർവിസ് റോഡിന് അരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം
കുമ്പള: കുമ്പള ദേവീനഗറിൽ ദേശീയപാത സർവിസ് റോഡിനരികിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കാട് മൂടി. ഇഴജന്തുക്കളുടെ ശല്യം ബസ് കാത്തിരിക്കുന്നവരുടെ ജീവന് ഭീഷണിയാകുന്നു.
കാട് വെട്ടിമാറ്റി ശുചീകരിക്കാൻ നടപടിയില്ലാത്തത് മഴക്കാലത്ത് ബസ് കാത്തിരിക്കുന്ന വിദ്യാർഥികൾ അടക്കമുള്ളവർക്ക് ദുരിതവുമാവുന്നു. ദേശീയപാതകളും സർവിസ് റോഡും അടിപ്പാതകളും ശുചീകരിക്കാൻ നിർമാണ കമ്പനി കരാർ നൽകിയിട്ടുണ്ട്. ശുചീകരണതൊഴിലാളികൾ മാസത്തിലൊരിക്കൽ ചപ്പുചവറുകൾ നീക്കിയും പ്ലാസ്റ്റിക് മാലിന്യം പെറുക്കിയെടുത്തും അടിച്ചുവൃത്തിയാക്കുന്നുമുണ്ട്. എന്നാൽ സർവിസ് റോഡിനരികിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് സമീപം കാടുകൾ വെട്ടിമാറ്റാൻ ഇവരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ല.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പോരായ്മ എല്ലായിടങ്ങളിലുമുണ്ട്. ചിലയിടങ്ങളിൽ ശക്തമായ മഴയിൽ വെള്ളം കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരിപ്പിടങ്ങളിൽ വീഴുന്നു. ഇത് പ്രായമായവർക്കും കൈക്കുഞ്ഞുങ്ങളുമായി ബസ് കാത്തുനിൽക്കുന്നവർക്കും ദുരിതമാകുന്നുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും മഴക്കാലത്ത് മഴവെള്ളം വീഴാതിരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വിദ്യാർഥികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

