മലയോര ജനതയുടെ സുരക്ഷാ സ്വപ്നങ്ങള്‍ക്ക് തിരിതെളിയുന്നു; ചീമേനി അഗ്‌നിരക്ഷ നിലയം നിർമാണ പ്രവൃത്തി ഈ മാസം ആരംഭിക്കും
text_fieldsചെറുവത്തൂർ: മലയോര ജനതയുടെ ദീര്‍ഘകാലമായുള്ള സുരക്ഷ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി ചീമേനി ഫയര്‍ സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന മന്ത്രിസഭയോഗം തീരുമാനിച്ചു.
2024-25 സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ മൂന്നുകോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഷന്റെ നിർമാണം നടക്കുന്നത്. പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം സമര്‍പ്പിച്ച ഡി.പി.ആറിന് നേരത്തെ തന്നെ ഭരണാനുമതി ലഭിച്ചിരുന്നു. സ്വന്തം കെട്ടിടം പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്ന സാഹചര്യത്തില്‍, കയ്യൂര്‍ സർവിസ് സഹകരണ ബാങ്കിന്റെ പഴയ കെട്ടിടത്തില്‍ സ്റ്റേഷന്‍ താൽകാലികമായി പ്രവര്‍ത്തനം തുടങ്ങും.
പ്ലാന്റേഷന്‍ കോർപറേഷന്റെ കൈവശമുണ്ടായിരുന്ന മൂന്നേക്കര്‍ ഭൂമിയാണ് സ്റ്റേഷനായി നീക്കിവെച്ചിട്ടുള്ളത്.
ഏകദേശം 560 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുങ്ങുന്ന പുതിയ കെട്ടിടത്തില്‍ അഞ്ച് ഫയര്‍ എൻജിനുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന ഗ്യാരേജ്, മെക്കാനിക്ക് റൂം, വുമണ്‍സ് റെസ്റ്റ് റൂം, വിശാലമായ ഓഫിസ് സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. ചീമേനി-കുന്നുംകൈ റോഡില്‍നിന്ന് സ്റ്റേഷനിലേക്ക് പ്രത്യേകമായി 50 മീറ്റര്‍ ടാറിങ് റോഡും വാട്ടര്‍ സബ് ടാങ്കും അനുബന്ധ ഇന്റര്‍ലോക്ക് സൗകര്യങ്ങളും നിർമിക്കും.
ആകെ തുകയില്‍ 20 ലക്ഷം രൂപ വൈദ്യുതീകരണത്തിനും ആറുലക്ഷം രൂപ ഇലക്ട്രോണിക്‌സ് ജോലികള്‍ക്കുമായും മാറ്റിവെച്ചിട്ടുണ്ട്. മലയോര മേഖലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ വേഗത നല്‍കുന്ന ഒന്നായി ഈ അഗ്‌നിരക്ഷ നിലയം മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

