വീണ്ടും കാണാന്‍ കുട്ടികളെത്തി; വാഗ്ദാനം നിറവേറ്റി കലക്ടര്‍
text_fieldsകണ്ണങ്കോല്‍ പട്ടികവര്‍ഗ ഉന്നതിയിലെ കുട്ടികള്‍ക്കൊപ്പം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
കാസർകോട്: കാസര്‍കോട് കലക്ടറേറ്റ് തികച്ചും ഹൃദ്യമായ ഒരു സ്‌നേഹസംഗമത്തിന് സാക്ഷ്യംവഹിച്ചു. ദേലംപാടി പഞ്ചായത്തിലെ കണ്ണങ്കോല്‍ പട്ടികവര്‍ഗ ഉന്നതിയില്‍നിന്നുള്ള കൊച്ചുകൂട്ടുകാർ തങ്ങളുടെ കലക്ടറെ കാണാനായി കലക്ടറേറ്റില്‍ എത്തി.
കുറച്ചുനാള്‍ മുമ്പ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കണ്ണങ്കോല്‍ പട്ടികവര്‍ഗ ഉന്നതിയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ഈ സൗഹൃദത്തിന്റെ തുടക്കമായത്. സന്ദര്‍ശനത്തിനിടെ മയ്യള എസ്.ജി.എ.എല്‍.പി സ്‌കൂളിലെ വിദ്യാർഥികളായ നാലാം ക്ലാസുകാരന്‍ ശരത്തും മൂന്നാം ക്ലാസുകാരന്‍ ആദികൃഷ്ണയും കലക്ടര്‍ക്ക് മുന്നിലൊരു ആഗ്രഹം വെച്ചു. ‘ഞങ്ങളുടെ സ്‌കൂള്‍കൂടി സാര്‍ ഒന്ന് കാണണം’. കുട്ടികളുടെ ആ സ്‌നേഹം നിറഞ്ഞ ആവശ്യം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. അവരെയും കൂട്ടി തന്റെ ഔദ്യോഗിക വാഹനത്തില്‍തന്നെ സ്‌കൂള്‍ കാണാനായി യാത്ര തിരിച്ചു. അന്ന് ആ കുരുന്നുകള്‍ ഒരു ആഗ്രഹം കൂടി പറഞ്ഞിരുന്നു. തങ്ങള്‍ക്ക് കളിക്കാന്‍ ഒരു ഫുട്‌ബാള്‍ വേണമെന്ന്. അന്നത്തെ ആ യാത്രയുടെയും സൗഹൃദത്തിന്റെയും ഓര്‍മകളുമായാണ് ശരത്തും ആദിയും കൂട്ടുകാരും കലക്ടറെ കാണാനെത്തിയത്. തങ്ങളെ കാണാന്‍വന്ന കൊച്ചുകൂട്ടുകാരെ കലക്ടര്‍ ചേര്‍ത്തുപിടിച്ചു.
അന്ന് അവര്‍ ഏറെ ആഗ്രഹിച്ച ഫുട്‌ബാള്‍ സമ്മാനമായി നല്‍കിയപ്പോള്‍ കുട്ടികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും അദ്ദേഹം സമയം കണ്ടെത്തി. കുട്ടികളുടെ ആഗ്രഹപ്രകാരം ബേക്കല്‍ ബീച്ചില്‍കൂടി കൊണ്ടുപോയ ശേഷമാണ് അവരെ യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

