ചെറുവത്തൂർ പെട്രോൾ പമ്പ് വിവാദം; കൈമാറ്റത്തിന് മൂന്നേകാൽ കോടി വാങ്ങി വഞ്ചിച്ചതായി പരാതി
text_fieldsപ്രതീകാത്മക ചിത്രം
കാസർകോട്: ചെറുവത്തൂരിലെ ബി.പി.സി.എൽ പെട്രോൾ പമ്പിന്റെ ലൈസൻസ് കൈമാറ്റവുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നു. മൂന്നേകാൽ കോടിയുടെ സാമ്പത്തിക തട്ടിപ്പും വിശ്വാസവഞ്ചനയും നടന്നതായാണ് പരാതി. സംഭവത്തിൽ മലപ്പുറം തിരൂർ സ്വദേശിയായ ഷാഹുൽ ഹമീദ് പട്ടത്തൂരിനെതിരെ ചന്തേര പൊലീസ് കേസെടുത്തതായി പരാതിക്കാരിയായ ഡോ. ഫാത്തിമത് അർഷിന വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രതി ഗൾഫിലായതിനാൽ പൊലീസ് അന്വേഷണത്തിന് തടസ്സം നേരിടുന്നുണ്ട്. ഇയാളെ നാട്ടിലേക്ക് വരുത്തി അറസ്‌റ്റ് ചെയ്യുന്നതിനുള്ള ശ്രമം പൊലീസ് നടത്തുന്നതായാണ് വിവരം. പരാതിക്കാരിയുടെ പിതാവ് അബൂബക്കർ കുറ്റിക്കോൽ വർഷങ്ങളായി ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് നടത്തുന്ന വ്യക്തിയാണ്. മകളുടെ പേരിൽ ഒരു സ്ഥാപനം ആരംഭിക്കണമെന്ന ലക്ഷ്യത്തോടെ ചെറുവത്തൂരിലെ ബി.പി.സി.എൽ പെട്രോൾ പമ്പ് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പമ്പ് പ്രവർത്തിക്കുന്ന സ്ഥലം ഡോ. ഫാത്തിമത് അർഷിനയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതും അത് വാടക അടിസ്ഥാനത്തിൽ ബി.പി.സി.എല്ലിന് അഞ്ചു വർഷത്തേക്ക് നൽകിയതുമാണെന്നാണ് പറയുന്നത്.
പെട്രോൾ പമ്പിന്റെ ലൈസൻസ് കൈമാറ്റത്തിനായി മൂന്നു കോടി 40 ലക്ഷം രൂപക്ക് കരാർ ഉണ്ടാക്കിയതായും ഇതിൽ മൂന്നു കോടി രൂപ ഗൾഫിൽ വെച്ച് കൈമാറിയതായും അർഷിന പറയുന്നു. 2024 മേയിൽ 25 ലക്ഷം രൂപ കൂടി നാട്ടിൽവെച്ച് നൽകിയതായും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2024 മേയ് 15 മുതൽ പമ്പിന്റെ നടത്തിപ്പ് പൂർണമായും ഡോ. ഫാത്തിമത് അർഷിനയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും പ്രതിമാസം മൂന്നു ലക്ഷം രൂപക്ക് മുകളിൽ വരുമാനമുണ്ടായിരുന്ന സ്ഥാപനമായിരുന്നുവെന്നും അർഷിന ചൂണ്ടിക്കാട്ടുന്നു.
ലൈസൻസ് മാറ്റത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഷാഹുൽ ഹമീദ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് നടപടികൾ വൈകിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. 2024 ആഗസ്റ്റിൽ ബി.പി.സി.എല്ലിൽ ലൈസൻസ് കൈമാറ്റത്തിനായി സംയുക്തമായി അപേക്ഷ സമർപ്പിക്കുകയും 25,000 രൂപ ഫീസായി അടക്കുകയും ചെയ്തിരുന്നു.
എന്നാൽ, തുടർന്ന് അപേക്ഷയിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്നും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലൈസൻസ് മാറ്റം മനഃപൂർവം നീട്ടിക്കൊണ്ടുപോയതായും അർഷിന പറയുന്നു. രേഖകൾ അർഷിന വാർത്ത സമ്മേളനത്തിൽ ഹാജരാക്കി. ഇതിനിടെ 2026 ഫെബ്രുവരി നാലിന് പ്രതി പെട്രോൾ പമ്പിലെത്തി പൂട്ടുതകർത്ത്, ബി.പി.സി.എല്ലിൽ അടക്കാനായി സൂക്ഷിച്ചിരുന്ന 32 ലക്ഷം രൂപ കൈവശപ്പെടുത്തിയതായും തുടർന്ന് പുതിയ പൂട്ടിട്ട് പമ്പ് അടച്ചതായും അർഷിന ആരോപിക്കുന്നു. കൂടാതെ അവിടെ ജോലിചെയ്തിരുന്ന മാനേജരെയും പ്രധാന തൊഴിലാളികളെയും പുറത്താക്കിയതായും ഇവർ വ്യക്തമാക്കുന്നു.
സംഭവത്തിൽ പലതവണ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് അർഷിന നിയമസഹായം തേടുകയായിരുന്നു. തുടർന്നാണ് ചന്തേര പൊലീസ് വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചത്.
അതേസമയം, ഷാഹുൽ ഹമീദ് ദുബൈയിൽ സമാനമായ വഞ്ചന കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ള ആളാണെന്നും നിലവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നതെന്നും അർഷിന പറയുന്നു. വാർത്തസമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് അഹമ്മദ് ഷരീഫ്, പെട്രോൾ പമ്പ് മാനേജരായിരുന്ന മൻസൂർ ഷേക്ക്, സുബൈർ കെ.കെ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

