ഉപതെരഞ്ഞെടുപ്പ്; കരുത്തുകാട്ടി യു.ഡി.എഫ്, എൽ.ഡി.എഫിന് ആശ്വാസം
text_fieldsകാസർകോട്/ കാഞ്ഞങ്ങാട്: ജില്ലയിലെ അഞ്ച് തദ്ദേശവാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കരുത്തുകാട്ടി യു.ഡി.എഫ്. സിറ്റിങ് സീറ്റിനു പുറമെ ബി.ജെ.പിയുടെ കുത്തക സീറ്റായ ബദിയടുക്ക പട്ടാജെയിൽ അട്ടിമറിജയം നേടിയാണ് യു.ഡി.എഫ് നില മെച്ചപ്പെടുത്തിയത്. സിറ്റിങ് സീറ്റായ മൂന്നും നിലനിർത്തിയത് എൽ.ഡി.എഫിന് ആശ്വാസമായി.
വാർഡ് നിലവിൽവന്നതുമുതൽ ഒപ്പമുള്ള ബദിയടുക്ക പഞ്ചായത്തിലെ പട്ടാജെ കൈവിട്ടത് ബി.ജെ.പിക്ക് കനത്ത നഷ്ടമായി.
പട്ടാജെയിൽ ബി.ജെ.പിയിലെ മഹേഷ് വളക്കുഞ്ചയെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫിലെ കെ. ശ്യാമപ്രസാദിന്റെ (കോൺഗ്രസ്) അട്ടിമറി ജയം. 2005ൽ പട്ടാജെ വാർഡ് നിലവിൽ വന്നതുമുതൽ ബി.ജെ.പി സ്ഥാനാർഥികൾ മാത്രം ജയിച്ച വാർഡാണിത്.
കോൺഗ്രസിലെ കെ. ശ്യാമപ്രസാദ് 427 വോട്ട് നേടി. മഹേഷ് വളക്കുഞ്ച (ബി.ജെ.പി) 389 വോട്ടും എൽ. ഡി.എഫിലെ എം. മദന (സി.പി.എം) 199 വോട്ടും നേടി. കഴിഞ്ഞ തവണ ബി.ജെ.പിയുടെ കൃഷ്ണ ഭട്ട് ജയിച്ച സീറ്റാണിത്. സജീവ രാഷ്ട്രീയം വിടുന്നതിന്റെ ഭാഗമായി ഇദ്ദേഹം രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ട് നില: യു.ഡി.എഫ് 427, ബി.ജെ.പി 389, എൽ.ഡി.എഫ് 199. ഭൂരിപക്ഷം 38.
കാഞ്ഞങ്ങാട് നഗരസഭ 11ാം വാര്‍ഡ് തോയമ്മൽ എൽ.ഡി.എഫും പള്ളിക്കര പഞ്ചായത്തിലെ 19ാം വാർഡ് പള്ളിപ്പുഴ യു.ഡി.എഫും നിലനിർത്തി. കള്ളാറിൽ എൽ.ഡി.എഫ് സ്വതന്ത്രൻ സീറ്റ് നിലനിർത്തി. ഇരു മുന്നണികൾക്കും ആശ്വാസമായി വിധിയെങ്കിലും കള്ളാറിലെ പരാജയം കോൺഗ്രസ് പ്രവർത്തകരെ നിരാശരാക്കി.
കാഞ്ഞങ്ങാട് തോയമ്മലിൽ എൽ.ഡി.എഫിലെ എൻ. ഇന്ദിര (സി.പി.എം) 464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൻ. ഇന്ദിര 701, യു.ഡി.എഫിലെ പി. നാരായണി (കോൺഗ്രസ്) 237, ബി.ജെ.പിയിലെ എം.എ. രേഷ്മ 72 എന്നിങ്ങനെയാണ് വോട്ടുനില.
കള്ളാര്‍ ആടകം വാർഡില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാമാണ് വിജയിച്ചത്. 33 വോട്ടിന്റെ ഭൂരിപക്ഷം. സണ്ണി അബ്രഹാം 441, സജി പ്ലാച്ചേരി (കോൺഗ്രസ്) 408, സുനേഷ് നാരായണന് (ബി.ജെ.പി) 90 എന്നിങ്ങനെയാണ് വോട്ടുനില.
പള്ളിക്കര പഞ്ചായത്ത് 19ാം വാർഡ് പള്ളിപ്പുഴയിൽ നടന്ന തെരഞ്ഞെടുപ്പിൽ സമീറ അബ്ബാസ് (മുസ്ലിം ലീഗ്) 596 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 831 വോട്ടുകൾ നേടി.
ഇടതു സ്വതന്ത്ര റഷീദ 235, ബി.ജെ.പിയിലെ ഷൈലജ 12 എന്നിങ്ങനെയാണ് വോട്ടുനില.
കുമ്പള പഞ്ചായത്ത് 14ാം വാര്‍ഡ് പെര്‍വാർഡ് എൽ.ഡി.എഫ് നിലനിർത്തി. സി.പി.എമ്മിലെ എസ്. അനില്‍കുമാര്‍ 189 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു. 675 വോട്ടുകളാണ് ഇദ്ദേഹം നേടിയത്. യു.ഡി.എഫിലെ എം.ജി. നാസര്‍ (മുസ്ലിം ലീഗ്)- 486, എസ്.ഡി.പി.ഐയിലെ കെ.എം. അബ്ദുൽ ഷാനിഫ് 141, ബി.ജെ.പിയിലെ മുരളീധര യാദവ് 61, സ്വതന്ത്രന് അനീഷ് കുമാര്‍ 11 എന്നിങ്ങനെയാണ് കക്ഷിനില.
18 വർഷത്തെ ബി.ജെ.പി കുത്തക തകർത്ത് പട്ടാജെ യു.ഡി.എഫിന്
ബദിയടുക്ക: 18 വർഷത്തെ ബി.ജെ.പി കുത്തക തകർത്ത് ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് പട്ടാജെയിൽ യു.ഡി.എഫിന് അട്ടിമറി ജയം.
ബി.ജെ.പിയിലെ മഹേഷ് വളക്കുഞ്ചയെ പരാജയപ്പെടുത്തി യു.ഡി.എഫിലെ കെ. ശ്യാമപ്രസാദ് (കോൺഗ്രസ്) വിജയിച്ചു. 2005ൽ പട്ടാജെ വാർഡ് നിലവിൽ വന്നതുമുതൽ ബി.ജെ.പി സ്ഥാനാർഥികൾ മാത്രമാണ് ഇവിടെ ജയിച്ചത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിനിറങ്ങിയിട്ടും 38 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസിനോട് അടിയറവ് പറയേണ്ടി വന്നത് പാർട്ടിയെ ഞെട്ടിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ ബി.ജെ.പി ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ബൂത്തിലുണ്ടായിരുന്നു.
ജില്ലയിൽ പട്ടാജെ ഉൾപ്പെടെ അഞ്ചിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സിറ്റിങ് വാർഡുകൾ എൽ.ഡി.എഫ് നിലനിർത്തി. യു.ഡി.എഫ് സിറ്റിങ് സീറ്റിനു പുറമെ പട്ടാജെയും പിടിച്ചെടുത്ത് കരുത്തുകാട്ടി. കൈയിലുള്ളതും നഷ്ടപ്പെടുത്തി ബി.ജെ.പി ഉപതെരഞ്ഞെടുപ്പിൽ സംപൂജ്യരായി.
പട്ടാജെയിലേത് മികച്ച സന്ദേശം-ഡി.സി.സി
കാസർകോട്: ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ പട്ടാജെ വാർഡ് രൂപം കൊണ്ടതിന് ശേഷം ആദ്യമായി ബി.ജെ.പിയിൽനിന്ന് വാർഡ് പിടിച്ചെടുത്ത മുഴുവൻ വോട്ടർമാർക്കും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ നന്ദി അറിയിച്ചു.
വർഗീയ ശക്തികൾക്ക് എതിരെയുള്ള ശക്തമായ സന്ദേശമാണ് പട്ടാജെ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.