'ഒരു കൂടും 20 കോഴികളു'മായി ബേഡകം കുടുംബശ്രീ കമ്പനി
text_fieldsടീം ബേഡകം കുടുംബശ്രീ അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ ‘കൂടും കോഴിയും’ പദ്ധതി
കാസർകോട്: ഒരു ഗുണഭോക്താവിന് വളര്‍ച്ചയെത്തിയ 20 കോഴികളും അവക്കുള്ള കൂടും നിര്‍മിച്ചുനല്‍കുന്ന പദ്ധതി 'കൂടും കോഴിയും' വിജയചുവടുകള്‍ കയറുന്നു. ടീം ബേഡകം കുടുംബശ്രീ അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടേതാണ് പദ്ധതി.
ശാസ്ത്രീയ രീതിയിൽ വളർത്തിയെടുത്ത 380 കോഴികളാണ് വിതരണത്തിന് തയാറായിട്ടുള്ളത്. ജില്ലയിലെ 42 സി.ഡി.എസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ വിതരണം മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ നടന്നു. തുടര്‍ന്ന് വോര്‍ക്കാടി, മുളിയാര്‍ ഗ്രാമപഞ്ചായത്തിലും പദ്ധതി നടപ്പിലാക്കി. വരും ദിവസങ്ങളില്‍ പൈവളിഗെ, മീഞ്ച, എന്‍മകജെ തുടങ്ങിയ സി.ഡി.എസുകളില്‍ കൂടും കോഴിയും നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ രംഗത്ത് നിലനിന്നിരുന്ന സ്വകാര്യ കുത്തക അവസാനിപ്പിച്ച് സര്‍ക്കാര്‍ അംഗീകൃത നിർദേശങ്ങള്‍ പാലിച്ചുകൊണ്ട് മൃഗസംരക്ഷണ മേഖലയില്‍ ആട്, പശു, പോത്തിന്‍കുട്ടി, മുയല്‍ എന്നിങ്ങനെ എല്ലാ രംഗത്തുമുള്ള പ്രവര്‍ത്തനം കമ്പനി ലക്ഷ്യമിടുന്നുണ്ട്.
പദ്ധതിയിലൂടെ ഗുണനിലവാരമുള്ള മുട്ടക്കോഴികള്‍, നാടന്‍ കോഴികള്‍ എന്നിവ നല്‍കാനാണ് ഇതിനകം പദ്ധതിയൊരുക്കിയിട്ടുള്ളത്. ഇതിനായി ഗ്രാമശ്രീ, കൈരളി, ഇന്‍ഡിബ്രോ ബ്രൗണ്‍, റെയിന്‍ബോ റൂസ്റ്റര്‍ തുടങ്ങി നാടന്‍ ഹൈബ്രിഡ് ഇനങ്ങള്‍ ടീം ബേഡകത്തിന്റെ ഫാമില്‍ വളര്‍ന്നുവരുന്നുണ്ട്.
ഇതുകൂടാതെ കേരള ബാങ്ക് കുണ്ടംകുഴി ശാഖയുമായി സഹകരിച്ച് വായ്പാബന്ധിതമായ 'കൂടും കോഴിയും' പദ്ധതിയും നടപ്പിലാക്കുന്നതിന് സ്‌കീം തയാറായിട്ടുണ്ട്. ഷെയര്‍ ഹോള്‍ഡര്‍മാരായ ബേഡകത്തെ സ്ത്രീകള്‍ക്ക് ജെ.എല്‍.ജി മുഖേന ചുരുങ്ങിയ പലിശക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെറിയ നിരക്കില്‍ തിരിച്ചടവുവരുന്ന ആകര്‍ഷകമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

