അധികൃതരുടെ അവഗണന; കുട്ടികളുടെ പാർക്ക് കാടുകയറി നശിക്കുന്നു
text_fieldsനീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തെ കുട്ടികളുടെ പാർക്ക് കാടുമൂടിയ നിലയിൽ
നീലേശ്വരം: പുത്തരിയടുക്കത്ത് പ്രവർത്തിക്കുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് സമീപം നിർമിച്ച കുട്ടികളുടെ പാർക്ക് കാടുകയറി നശിക്കുന്നു. കുട്ടികളുടെ മാനസികവും കായികവുമായ ഉല്ലാസത്തിനാണ് പാർക്ക് നിർമിച്ചത്. എന്നാൽ ഇന്ന് പാർക്കും പരിസരവും കാടുമൂടി ഇഴജന്തുക്കളുടെ താവളമാണ്. അതുകൊണ്ടുതന്നെ പാർക്ക് ഭാഗത്തേക്ക് കടക്കാൻ തന്നെ കുട്ടികൾക്ക് പേടിയാണ്.
ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിൽ നിർമിച്ച പാർക്ക് അനാഥമായി കിടന്നിട്ടും ആരും തിരിഞ്ഞുനോക്കുന്നുമില്ല. ബ്ലോക്ക് പഞ്ചായത്ത് ഖജനാവിൽനിന്ന് 50000 രൂപയിലധികം ചെലവഴിച്ചാണ് പാർക്ക് നിർമിച്ചത്. തുടക്കത്തിൽ കുട്ടികൾ പാർക്കിൽ കളിക്കാനെത്തിയിരുന്നു.
വേനൽ കഴിഞ്ഞ് മഴക്കാലമെത്തിയാൽ പാർക്ക് മുഴുവൻ കാടുമൂടും. മാത്രമല്ല കളി ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് മുകളിൽ കാടുമൂടിയതോടെ കുട്ടികളുടെ വരവും നിലച്ചു. ഒരു സർക്കാർ കാര്യാലയത്തിനകത്ത് കുട്ടികളുടെ പാർക്ക് നിർമിച്ച് പൊതുപണം ചെലവഴിച്ച് നിർമിച്ചതെന്തിനാണെന്നും നാട്ടുകാരിൽ ചിലർ ചോദിക്കുന്നു. രാവിലെ തുറക്കുന്ന ഓഫിസ് വൈകീട്ട് അഞ്ചിന് അടക്കും. പിന്നെ എപ്പോഴാണ് കുട്ടികൾ പാർക്കിൽ കളിക്കേണ്ടതെന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
പാർക്കിലെ ഉപകരണങ്ങൾ എടുത്ത് മറ്റൊരു പൊതു ഇടത്ത് സ്ഥാപിച്ച് പാർക്കിനെ ജനകീയമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പൊതുപണം ചെലവഴിച്ച് നിർമിച്ച പാർക്ക് സംരക്ഷിക്കാനാവശ്യമായ ഒരു നടപടിയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

