സി-വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ഇതുവരെ ലഭിച്ചത് 44 പരാതികള്‍
text_fieldsജില്ലയിലെ നിരീക്ഷകര്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചപ്പോള്‍
കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ കണ്‍ട്രോള്‍ റൂമില്‍ നിരവധി പരാതികൾ ലഭിച്ചു. ലഭിച്ച 44 പരാതികളും പരിഹരിച്ചു. ഇന്നലെ മാത്രം ഏഴ് പരാതികളാണ് ലഭിച്ചത്. കൂടുതല്‍ പരാതികളും സ്വയമേധയാ എടുത്തവയാണ്. മാതൃക പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് ചെലവ് എന്നിവയുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സി- വിജില്‍ കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്യുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 29 ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സി- വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകുന്നുണ്ട്.
ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വറായി ധ്യാനേശ്വര്‍ കൊണ്ടിഭാവു ഖിലാരി ഐ.എ.എസ്, നിയമസഭ തിരഞ്ഞെടുപ്പ് 2026 മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളുടെ ജനറല്‍ ഒബ്‌സര്‍വറായ വിജയ് ബാലകൃഷ്ണ വാഗ്മര്‍ ഐ.എ.എസ്, ജില്ലയിലെ പൊലീസ് ഒബ്‌സര്‍വറായ അശുതോഷ് കുമാര്‍ ഐ.പി.എസ് കാസര്‍കോട് മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ നിശാന്ത് അഗര്‍വാള്‍ ഐ.ആര്‍.എസ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ അജയ് കുമാര്‍ താഡിയ ഐ.ആര്‍.എസ് എന്നിവര്‍ സി- വിജില്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു.
കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ല പൊലീസ് മേധാവി വിജയ് ഭാരത റെഡ്ഡി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എ.എന്‍. ഗോപകുമാര്‍, എക്സ്പെന്റിച്ചര്‍ നോഡല്‍ ഓഫിസര്‍ വി. ചന്ദ്രന്‍, കണ്‍ട്രോള്‍ റൂം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എ.ഡി.എം കെ.വി. ശ്രുതിക്കാണ് സി- വിജില്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതല. ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ കെ. ലീനയാണ് സാങ്കേതിക മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
സി- വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളിലെ ചെലവ് നിരീക്ഷണത്തിനുള്ള ചുമതല കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ വി. ചന്ദ്രനും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതി പരിഹാര നോഡല്‍ ഓഫിസര്‍ കലക്ടറേറ്റ് സ്യൂട്ട് സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് വി. ശ്രീകുമാറും ആണ്.
സി- വിജില്‍ ആപ്പ് വഴിയും ഫോണില്‍ മുഖേനയും പൊതുജങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. ഫോണ്‍: 04994292650, 04994292651, 04994292652.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

