Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 6:59 PM GMT Updated On
date_range 18 Aug 2022 6:59 PM GMTകാസർകോട് എയർസ്ട്രിപ്പിന് 129 കോടിയുടെ അനുമതി
text_fieldsbookmark_border
കാസർകോട്: ജില്ലയിലെ പെരിയയിൽ എയർസ്ട്രിപിന് ഏറ്റെടുത്ത സ്ഥലത്ത് പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുന്നതിനു 129 കോടി രൂപ 'ഉഡാൻ' പദ്ധതിയിൽ അനുവദിച്ചതായി ഏവിയേഷൻ വൃത്തങ്ങൾ അറിയിച്ചു. ഉഡാന്റെ മൂന്നാംഘട്ട പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചിട്ടുള്ളത്. സ്വകാര്യ ജെറ്റുകളെ ലക്ഷ്യംവെച്ചുള്ള എയർസ്ട്രിപ്പാണ് പെരിയയിൽ വരാൻ പോകുന്നത്. ഉഡാനിൽ 'റീജനൽ കണക്ടിവിറ്റി സ്കീം' പ്രകാരമാണ് എയർസ്ട്രിപ്പിന് വ്യോമയാന വകുപ്പ് താൽപര്യം കാണിച്ചിരിക്കുന്നത്. 80 ഏക്കർ സ്ഥലം പെരിയയിൽ ഇതിനായി ഏറ്റെടുത്തു കഴിഞ്ഞു. തുടർനടപടികൾ വ്യോമയാന വകുപ്പിന്റെ വശമാണുള്ളത്. കോവിഡാനന്തരമുണ്ടായ മാറ്റങ്ങളാണ് വ്യോമയാന വകുപ്പിന് പെരിയയിൽ താൽപര്യമുണ്ടാകാൻ കാരണം. കാസർകോട് പ്രധാന ചലച്ചിത്ര ഷൂട്ടിങ് ലൊക്കേഷൻ ആയി മാറിയതാണ് പ്രധാന ഘടകം. പ്രധാന താരങ്ങൾക്ക് എളുപ്പത്തിൽ വന്നുപോകാനുള്ള സൗകര്യം എന്ന ആവശ്യം എയർസ്ട്രിപിനു വേഗം വർധിപ്പിച്ചു. ബേക്കൽ കോട്ടയുമായി ബന്ധപ്പെട്ട റിസോർട്ട് വികസനവും ആക്കം കൂട്ടി. പുതിയ മൂന്നു റിസോർട്ടുകൾ കൂടി ബേക്കലിൽ വരാനുണ്ട്. 300 കോടിയുടെ നിക്ഷേപമാണിത്. നിലവിലെ റിസോർട്ടുകൾ 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്. ഏറെയും മഹാരാഷ്ട്ര, ഗുജാറാത്ത് മേഖലയിൽനിന്നുള്ള സന്ദർശകരാണ്. സിനിമക്കും നിക്ഷേപകർക്കും അനുകൂല സാഹചര്യം വരുന്നതിനാലാണ് പെരിയ എയർസ്ട്രിപ് അനിവാര്യമായിരിക്കുന്നത് എന്ന് ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത് പറഞ്ഞു.
Next Story