Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 11:58 PM GMT Updated On
date_range 1 May 2022 11:58 PM GMTകെൽ: ആദ്യമാസ ശമ്പളം മുടങ്ങി; വിരമിക്കൽ പ്രായം കുറച്ചതിന് സ്റ്റേ
text_fieldsbookmark_border
കാസർകോട്: ബദ്രഡുക്കയിൽ ഏപ്രിൽ ഒന്നിന് വീണ്ടും പ്രവർത്തനം തുടങ്ങിയ പൊതുമേഖല സ്ഥാപനമായ കെൽ ഇ.എം.എല്ലിൽ ആദ്യ മാസം തന്നെ ശമ്പളം മുടങ്ങി. അവസാന പ്രവൃത്തിദിനത്തിൽ ശമ്പളം നൽകുന്ന പതിവാണ് തെറ്റിയത്. മേയ് ഒന്നിനും രണ്ടിനും അവധിയാണെന്നിരിക്കെ ശമ്പളം ലഭിക്കാത്തത് ജീവനക്കാരിൽ പ്രതിഷേധമുയർത്തി. ശമ്പളം നൽകുന്നതിനുള്ള ഫണ്ട് സർക്കാർ അനുവദിച്ചിട്ടും മാനേജ്മെന്റിന്റെ അനാസ്ഥയാണ് സാഹചര്യം സൃഷ്ടിച്ചതെന്നാണ് ജീവനക്കാരുടെ പരാതി. അതിനിടെ, ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആക്കിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ഏപ്രിൽ 30ന് വിരമിച്ച ജീവനക്കാരൻ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. കൂടുതൽ പേർ കക്ഷികളായാൽ ഇതിനകം വിരമിച്ച 35 ഓളം പേർക്ക് കമ്പനിയിൽ തിരികെ പ്രവേശിക്കാനാവും. ജീവനക്കാരുടെ മൂന്നു മാസത്തെ ശമ്പളത്തിനും വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാനുമായാണ് സർക്കാർ കമ്പനിക്ക് തുക അനുവദിച്ചത്. ഫെബ്രുവരി 28ന് വിരമിച്ച 30ൽ പരം ജീവനക്കാർക്ക് നൽകാനുള്ള ഗ്രാറ്റ്വിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ ഏപ്രിൽ ഒന്നിന് കുടിശ്ശിക തീർത്ത് കൊടുക്കുമെന്നാണ് സർക്കാറും തൊഴിലാളി സംഘടനകളും തമ്മിലുണ്ടാക്കിയ കരാർ. ഇതെല്ലാം ആദ്യ മാസം തന്നെ തെറ്റിച്ചതിൽ മാനേജ്മെന്റും തൊഴിലാളികളും തമ്മിൽ അഭിപ്രായ ഭിന്നതയും ഉടലെടുത്തു. പെൻഷൻപ്രായം കുറച്ചതിനെതിരെ ഏപ്രിൽ 30ന് വിരമിച്ച പി.വി. ഹരീന്ദ്രനാണ് കോടതിയെ സമീപിച്ചത്. ഭെൽ-ഇ.എം.എൽ കമ്പനിയായിരുന്നപ്പോൾ 60 വയസ്സ് എന്നത് കുറച്ച നടപടിയെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ഹരജിക്കാരന്റെ വാദം അംഗീകരിച്ച കോടതി ഇദ്ദേഹത്തിന് 60 വയസ്സുവരെ തുടരാൻ ഇടക്കാല ഉത്തരവിലൂടെ അനുമതിയും നൽകി.
Next Story