Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:34 AM IST Updated On
date_range 24 Feb 2022 5:34 AM ISTമുസ്‍ലിം ലീഗ് രാഷ്ട്രീയ പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നു
text_fieldsbookmark_border
കാസർകോട്: മുസ്‍ലിം ലീഗിനു ജില്ല, മണ്ഡലം, പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ രാഷ്ട്രീയ പഠന കേന്ദ്രങ്ങൾ വരുന്നു. നിലവിൽ ജില്ലതലത്തിൽ സി.എച്ച്. മുഹമ്മദ് കോയ അക്കാദമി ഫോർ പൊളിറ്റിക്കൽ സ്റ്റഡീസുണ്ട്. മുൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന പി.എ. റഷീദ അധ്യക്ഷയും എം.സി വടകര, റഹ്മാൻ തായലങ്ങാടി, കെ.എം. അബ്ദുറഹിമാൻ എന്നിവർ ഡയറക്ടർമാരുമായ സമിതിയാണ് ഇത് നിയന്ത്രിക്കുന്നത്. ഇതിനു പിന്നാലെയാണ് രാഷ്ട്രീയ പഠന കേന്ദ്രങ്ങൾ കീഴ്ഘടകങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. പഞ്ചായത്ത്, നഗരസഭ, നിയോജക മണ്ഡലം തലങ്ങളിൽ സമാനമായ പഠന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് തീരുമാനം. ഓരോന്നിനും കോഓഡിനേറ്റർമാരെ നിയമിക്കും. നേതൃനിരയിലേക്ക് ഉയർന്നുവരുന്നവർ വായിക്കേണ്ട പുസ്തകങ്ങളുടെയും ഇവർക്ക് ക്ലാസെടുക്കേണ്ടവരുടെ പട്ടികയും തയാറാക്കും. മുസ്‍ലിം ലീഗിന്‍റെ ചരിത്രം, ദേശീയ പ്രസ്ഥാനത്തിലുള്ള സംഭാവന, സംഘ്പരിവാർ രാഷ്ട്രീയം, അതിനെ ആശയപരമായി നേരിടേണ്ട രീതികൾ എന്നിവയായിരിക്കും വിഷയങ്ങൾ. മുസ്‍ലിം ലീഗ് ജില്ല കമ്മിറ്റി യോഗമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. 'എന്‍റെ ഓർമ ശരിയാണെങ്കിൽ' എന്നു തുടങ്ങുന്ന പ്രസംഗങ്ങൾ നേതാക്കൾ നടത്തേണ്ടതില്ല. അതിനർഥം ഓർമ ശരിയല്ല എന്നാണ്. ശരിയായ ഓർമയുണ്ടാകാനും ചരിത്രബോധത്തോടെ പ്രസംഗിക്കാനും കഴിയണം. നല്ല രാഷ്ട്രീയ ധാരണയുണ്ടാകണം. ചർച്ച വേദികളിൽ കൃത്യമായി ലീഗിന്‍റെ നിലപാട് വ്യക്തമാക്കാൻ കഴിയണം. അതിനാണ് രാഷ്ട്രീയ പഠന സ്കൂളുകൾ സ്ഥാപിക്കുന്നതെ'ന്ന് മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ പറഞ്ഞു. മുസ്‍ലിം ലീഗ് സ്ഥാപക ദിനമായ മാർച്ച് 10ന് വാർഡ്, പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ പതാക ഉയർത്തൽ, പ്രഭാതഭേരി, വിളംബര ജാഥ, പ്രവർത്തകസംഗമം എന്നിവ സംഘടിപ്പിക്കും. പ്രസിഡന്‍റ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷറഫ് എം.എൽ.എ, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story