Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:30 AM IST Updated On
date_range 18 Feb 2022 5:30 AM ISTദേശീയപാത: പരാതികളിൽ തീർപ്പാക്കാൻ പ്രതിവാര യോഗം
text_fieldsbookmark_border
കാസർകോട്: ജില്ലയില്‍ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരത്തിലെ പരാതികൾ കേൾക്കാൻ സംവിധാനമൊരുക്കുന്നു. പരാതികളിൽ തീർപ്പാക്കാൻ എല്ലാ ആഴ്ചയിലും പ്രത്യേക യോഗം നടക്കും. പരാതികളുടെ മുന്‍ഗണന ക്രമത്തില്‍ പരമാവധി 65 വീതം കേസുകളില്‍ ഓരോ ആഴ്ചയിലും വാദം കേൾക്കും. പരാതിക്കാരുടെയും ദേശീയപാത അതോറിറ്റി പ്രതിനിധികളും യോഗത്തിനെത്തണം. ദേശീയപാത അതോറിറ്റിക്കുവേണ്ടി അഭിഭാഷകരാവും പങ്കെടുക്കുക. ദേശീയപാത അതോറിറ്റിയില്‍നിന്ന് വാദം കേട്ടശേഷം 30 ദിവസത്തിനകം വില്ലേജ് അടിസ്ഥാനത്തില്‍ വിശദമായ വാദംകേൾക്കൽ വേറെയും നടത്തും. എന്നാൽ, കേസുകളുടെ അന്തിമ തീര്‍പ്പിന് കാത്തുനില്‍ക്കാതെതന്നെ ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ലയിൽ ആയിരത്തിലധികം പരാതികളാണ് ആര്‍ബിട്രേഷന്‍ കോടതി മുമ്പാകെ തീര്‍പ്പാക്കാനുള്ളത്. ദേശീയപാതക്ക് ഭൂമിയെറ്റെടുത്തതിൽ ഒട്ടേറെ പരാതികളാണ് ജില്ലയിലുള്ളത്. ഒരേ സർവേ നമ്പറിൽ തന്നെ വ്യത്യസ്ത വില നിശ്ചയിച്ചുവെന്ന പരാതി വ്യാപകമാണ്. മഞ്ചേശ്വരം താലൂക്കിലെ ഉദ്യാവർ വില്ലേജിലെ ഭൂമിക്ക് വിലനിർണയിച്ചതിൽ കടുത്ത വിവേചനമെന്നാണ് പരാതി. ഭൂമി വിട്ടുകൊടുത്ത ഒരാൾക്ക് ചതുരശ്ര മീറ്ററിന് 3524 രൂപ കൊടുത്തപ്പോൾ ഈ ഭൂമിയോടുചേർന്ന് നിൽക്കുന്ന മറ്റൊരാളുടെ സ്ഥലത്തിന് 754 രൂപയാണ് നൽകിയത്. ഒരാൾക്ക് സെന്‍റിന് 1,40,960 രൂപ കിട്ടുമ്പോൾ തൊട്ടടുത്തവന് കിട്ടിയത് 30,160 രൂപയാണ്. ജില്ലയിലുടനീളം ഇത്തരം പരാതികൾ ഭൂവുടമകൾ ഉന്നയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story