Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇരിയണ്ണി പീഡനം:...

ഇരിയണ്ണി പീഡനം: പോക്സോ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ഒളിവിൽ

text_fields
bookmark_border
ബോവിക്കാനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ഒളിവിൽ. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം പൊലീസ് നടത്തുന്നില്ലെന്നാണ് ആക്ഷേപം. വകുപ്പുകൾ ദുർബലമാക്കിയതായും പെൺകുട്ടിയുടെ മൊഴി വേണ്ടവിധം രേഖപ്പെടുത്തിയില്ലെന്നും പൊലീസിനെതിരെ ആക്ഷേപമുണ്ട്. ഇരിയണ്ണി വനിത സഹകരണ ബാങ്കിലെ വാച്ച്മാനായ ഡി.വൈ.എഫ്.ഐ നേതാവ് സുമേഷ് (26) ആണ് പ്രതി. ബന്ധുവായ പെൺകുട്ടിക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി സി.പി.എം ഏരിയ കമ്മിറ്റിയംഗമായ വനിതയോട് പരാതി പറയുകയായിരുന്നു. പരാതിയെത്തുടർന്ന് സുമേഷിനെ സംഘടനാസ്ഥാനങ്ങളിൽനിന്നു നീക്കംചെയ്യുകയും സി.പി.എം നേതൃത്വംതന്നെ പരാതി പൊലീസിനു കൈമാറുകയും ചെയ്തു. എന്നാൽ, ഗുരുതര വകുപ്പുകൾ ചേർക്കാതെ കേസ് ദുർബലമാക്കിയെന്ന പരാതിയുമുണ്ട്. ഈ കേസിനനുബന്ധമായി സുമേഷിനെതിരെ പാർട്ടിക്കകത്തും പുറത്തും ഉയർന്നുവരുന്ന പരാതികൾ ഒതുക്കുന്നതി‍ൻെറ ഭാഗമായി പാർട്ടിക്കാർ തന്നെ അയാളെ ഒളിപ്പിക്കുകയാണ് എന്നാണ് ലീഗ്, കോൺഗ്രസ് നേതൃത്വത്തി‍ൻെറ വാദം. പീഡനത്തിനിരയായ പെൺകുട്ടി സുമേഷി‍ൻെറ ഫോണിൽ നാട്ടിലെ പല സ്ത്രീകളുടെയും പടവും അശ്ലീല ചിത്രങ്ങളും കണ്ടെത്തിയിരുന്നു. കുറെയെണ്ണം പെൺകുട്ടിയുടെ കൈവശവുമുണ്ട്. ഇതൊന്നും പൊലീസ് സ്വീകരിച്ചിട്ടില്ല. പെൺകുട്ടിയുടെ മൊഴിയും വേണ്ടവിധത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പ്രതിചേർക്കപ്പെടുന്നുവെന്നറിഞ്ഞ രാത്രിയിൽ തൊണ്ടിമുതലായ, സുമേഷിൻെറ ലാപ്ടോപ്പും ഫോണും ബാങ്കിൽനിന്ന് മാറ്റി. പകരം പൊലീസിനു നൽകിയത് പുതിയ ഫോൺ. ബാങ്ക് പ്രസിഡന്‍റും മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമായ പി.വി. മിനിയാണ് പ്രതിയുടെ സഹോദരന് ബാങ്കി‍ൻെറ താക്കോൽ നൽകിയത് എന്ന് ആരോപണമുണ്ട്. പ്രതിയെ രക്ഷിച്ചതിന് പ്രസിഡന്‍റിനെ പ്രതിയാക്കണമെന്ന ആവശ്യവും ഉയർന്നു. ഇപ്പോൾ സുമേഷ് ഒളിവിലാണ്. ഇരിയണ്ണി കേസിൽ പ്രതിയാകുന്നതിന് ആറുമാസംമുമ്പ് മറ്റൊരു പരാതിയും സുമേഷിനെതിരെ ഉയർന്നിരുന്നുവെന്ന് പാർട്ടിക്കാർ ആരോപിക്കുന്നു. കുറ്റിക്കോൽ പ്രാദേശിക സി.പി.എം നേതാവിൻെറ ഭാര്യയുടെ പരാതി നേതൃത്വം ഇടപെട്ട് ഒതുക്കുകയായിരുന്നു. 19,000 രൂപ ശമ്പളമുള്ള സുമേഷി‍ൻെറ ജീവിതം ആഡംബരം നിറഞ്ഞതാണ്. മംഗളൂരുവിലും മറ്റും ചില ഇടപാടുകളുണ്ടെന്ന ആരോപണവും ഉണ്ട്. ബാങ്ക് പണം പുറത്ത് പലിശയ്ക്ക് നൽകുന്നുവെന്നും ആക്ഷേപമുണ്ട്. പാർട്ടിയിൽ ആരുടെയോ പിൻബലമില്ലാതെ ഇതൊന്നും നടക്കില്ല. സുമേഷ് പിടികൊടുത്താൽ പാർട്ടിക്കും ചിലർക്കും നാണക്കേടുണ്ടാക്കുന്ന ചില കാര്യങ്ങളെങ്കിലും പുറത്തുവരാനുണ്ട് എന്നതാണ് സുമേഷിൻെറ ഒളിവുജീവിതത്തിനു പിന്നിലെന്നാണ് പറയുന്നത്.
Show Full Article
Next Story