Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:14 AM IST Updated On
date_range 9 Aug 2022 12:14 AM ISTനഷ്ടം കോടികൾ; ആർക്കും വേണ്ടാതെ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് ആർക്കും വേണ്ടാത്ത അവസ്ഥയിൽ. അഞ്ചുകോടി വായ്പയെടുത്ത് കാഞ്ഞങ്ങാട് നഗരസഭ നിർമാണം പൂർത്തിയാക്കിയ 108 മുറികളടങ്ങുന്ന മൂന്നുനില ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർഹിച്ചത് 2019 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്. പുതിയ ബസ് സ്റ്റാൻഡിലെ 108 മുറികളും വാടകക്ക് നൽകുന്നത് സംബന്ധിച്ച് വി.വി. രമേശൻ ചെയർമാനായ അന്നത്തെ എൽ.ഡി.എഫ് നഗരസഭ ഭരണസമിതിയുണ്ടാക്കിയ ബൈലോയാണ് പ്രതിസന്ധിക്കിടയാക്കിയത്. കെട്ടിടമുറികൾ കച്ചവടാവശ്യത്തിന് നൽകുമ്പോൾ 15 ലക്ഷം രൂപ ഓരോ മുറിക്കും നഗരസഭ കെട്ടിവെക്കണമെന്നതായിരുന്നു ബൈലോ. ഇതോടെ ചെറുകിടവ്യാപാരികൾ നഗരസഭ വിളിച്ച കെട്ടിട ടെൻഡർ നടപടികളിൽനിന്ന് വിട്ടുനിന്നു. വൻകിട വ്യാപാരികൾക്കുവേണ്ടിയാണ് ഭീമമായ തുക നിശ്ചയിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടം കടന്നുവന്നതിനാൽ വൻകിടക്കാരും കെട്ടിടമുറികൾ വാടകക്കെടുക്കാനെത്തിയില്ല. പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയതോടെ കെ.വി. സുജാത ചെയർപേഴ്സനായ ഇപ്പോഴത്തെ നഗരസഭ ഭരണസമിതി ബൈലോ ഭേദഗതി വരുത്തി കെട്ടിടമുറികളുടെ ഡെപ്പോസിറ്റ് കുറക്കണമെന്നാവശ്യപ്പെട്ട് സർക്കാറിലേക്ക് കത്തയച്ചെങ്കിലും വർഷം ഒന്ന് കഴിഞ്ഞിട്ടും തദ്ദേശ വകുപ്പിൽനിന്ന് മറുപടി ലഭിച്ചില്ല. 18 ലക്ഷം രൂപ പ്രതിമാസം നഗരസഭ സ്വന്തം ഫണ്ടിൽനിന്ന് വായ്പയിലേക്ക് അടക്കുന്നുണ്ട്. ഇതിൽ അഞ്ച് ലക്ഷം രൂപ ഒരുമാസത്തേക്കുള്ള പലിശ മാത്രമാണ്. നാടിന്റെ വികസനത്തിന് ചെലവഴിക്കേണ്ട കോടികൾ പലിശയായി വിനിയോഗിക്കുമ്പോൾ കെട്ടിടമുറികൾ വാടകക്ക് പോകുന്നപക്ഷം പ്രതിമാസം വാടകയിനത്തിൽ നഗരസഭക്ക് ലഭിക്കേണ്ട മൂന്ന് കോടിയോളം രൂപയാണ് നഷ്ടപ്പെടുന്നത്. 108 മുറികളിൽ ഒരുമുറി മാത്രമാണ് വാടകക്ക് പോയിട്ടുള്ളത്. ഒന്നാം നിലയിൽ മടിക്കൈ സഹകരണ ബാങ്ക് മെഡിക്കൽ ലാബ് തുടങ്ങിയതാണിത്. സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങുന്നല്ലാതെ സ്റ്റാൻഡുകൊണ്ട് ആർക്കും ഉപകാരമില്ലാത്ത അവസ്ഥ. രാത്രിയായാൽ ഇവിടം സാമൂഹികദ്രോഹികളുടെ താവളമാകുകയും കഴിഞ്ഞ വർഷം സ്റ്റാൻഡിൽ ഒരാൾ കുത്തേറ്റ് കൊല്ലപ്പെടുകയുമുണ്ടായി. വിഷയത്തിൽ പരിഹാരമാവാത്തപക്ഷം നഗരസഭക്കെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് പ്രതിപക്ഷ പാർലമൻെററി പാർട്ടി ലീഡർ കെ.കെ. ജാഫർ അറിയിച്ചു. shoping complex1shoping complex2choping comples3 അലാമിപ്പള്ളിയിലെ കാഞ്ഞങ്ങാട് നഗരസഭ ഷോപ്പിങ് കോംപ്ലക്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story