കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പിടിച്ചെടുത്ത പണം പരാതിക്കാര്‍ക്ക് നല്‍കുമെന്ന് ഇ.ഡി
text_fieldsകൊച്ചി: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളും വസ്തുവകകളും ബാങ്കിന് തിരികെ നല്‍കാന്‍ തുടങ്ങിയതായി ഇ.ഡി ഉദ്യോഗസ്ഥർ. 128 കോടി രൂപയുടെ സ്വത്തുക്കളും ഫണ്ടുകളുമാണ് കണ്ടുകെട്ടിയതെന്ന് ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കള്ളപ്പണ നിരോധന നിയമ പ്രകാരം പണം ബാങ്കിലേയ്ക്ക് കൈമാറാന്‍ അനുമതി തേടി കോടതിയെ സമീപിക്കുമെന്നും ഇ.ഡി ഉദ്യോഗസ്ഥന്‍. പണം ബാങ്കിലേയ്ക്ക് കൈമാറാന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി ബാങ്കില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചിരുന്നില്ല.
കേസില്‍ ഇരകളായവര്‍ക്ക് പണം തിരികെ വാങ്ങാന്‍ ബാങ്കിനെ സമീപിക്കാമെന്നും ഇ.ഡി വ്യക്തമാക്കി. കോടതിയുടെ മേല്‍നോട്ടത്തിലാകും ഈ പണം തിരികെ നല്‍കുക. ഇതുവരെ തട്ടിപ്പിന് ഇരയായ അഞ്ച് പേര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇ.ഡിയെ സമീപിച്ചിട്ടുണ്ടെന്നും കേസിലെ രണ്ടാമത്തെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ 89 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി തിരിച്ചുപിടിച്ചിട്ടുണ്ട്. കണ്ടുകെട്ടിയ വസ്തുക്കള്‍ ബാങ്കിന് ലേലം ചെയ്യാം.
കേരളത്തില്‍ ആദ്യമായാണ് പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ പണം തട്ടിപ്പിന് ഇരയായവര്‍ക്ക് ഇ.ഡി മടക്കികൊടുക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കോടതികളിലെത്തുന്ന കേസുകളില്‍ കാലതാമസം നേരിടുന്നത് പതിവായിരുന്നു. കണ്ടല ബാങ്കിലും, പോപ്പുലര്‍ ഫിനാന്‍സ് കേസിലും കരുവന്നൂര്‍ ബാങ്കിന് സമാനമായ നടപടികള്‍ ഉണ്ടാകും.
2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ വന്‍ തട്ടിപ്പ് പുറത്തുവന്നത്. പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിരവധി പേര്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവര്‍ത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

