കരുവന്നൂർ: അന്വേഷണ തുടക്കമിങ്ങനെ
text_fieldsതൃശൂർ: കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. പരാതിയെതുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രണത്തിലുള്ള സമിതിയാണ് ബാങ്ക് ഭരിക്കുന്നത്. പരാതിക്ക് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടു. സി.പി.എം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യ നിഗമനം. വിശദ പരിശോധനക്കായി ഉന്നതതല സമിതിയെ നിയോഗിച്ചു. 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തി. 2011 -12 മുതൽ തട്ടിപ്പ് നടന്നെന്നാണ് പരാതി. സി.പി.എം പ്രവർത്തകനും ബാങ്ക് ജീവനക്കാരനുമായിരുന്ന എം.വി. സുരേഷാണ് പരാതി നൽകിയത്. നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ല. സഹകരണ വകുപ്പിനും പിന്നാലെ വിജിലൻസ്, ഇ.ഡി, സി.ബി.ഐ എന്നിവർക്കും പരാതി നൽകി. ക്രമക്കേട് വൻ തുകയായതോടെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു.
ഇവർ ആദ്യ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുൻ ഭരണസമിതി അംഗങ്ങളെയും പ്രതിചേർത്തു. ഇതോടെ പ്രതിപ്പട്ടികയിൽ 18 പേരായി.
രണ്ടാംഘട്ടത്തിൽ 125.84 കോടിയാണ് ക്രമക്കേടെന്ന് സഹകരണ വകുപ്പ് കണ്ടെത്തി. മുൻ സഹകരണ രജിസ്ട്രാർമാർ, ബാങ്ക് ജീവനക്കാർ എന്നിവരുൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്തു. ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത് ബാങ്കിലും ജീവനക്കാരടക്കമുള്ളവരുടെ വീടുകളിലും പരിശോധന നടത്തി. അഞ്ച് പ്രതികളുടെ സ്വത്ത് നേരത്തേ കണ്ടുകെട്ടി. പിന്നാലെ സഹകരണ വകുപ്പ് 125.84 കോടി ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളിലേക്ക് കടന്നെങ്കിലും പ്രതികളുടെ ഹരജിയിൽ കോടതി സ്റ്റേ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

