കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇല്ലാത്ത നിക്ഷേപവും പലിശയും കാണിച്ച് 33 കോടിയുടെ ഒ.ഡി വായ്പ
text_fieldsഒറ്റ സാമ്പത്തിക വർഷത്തിൽ വർധിച്ചത് 100 ശതമാനം വായ്പാ കുടിശ്ശികയെന്ന് ഓഡിറ്റ് റിപ്പോർട്ട്
തൃശൂർ: നൂറ് കോടിയിലധികം രൂപയുടെ വായ്പാക്രമക്കേട് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്കിൽ ഇല്ലാത്ത നിക്ഷേപവും പലിശയും കാണിച്ച് 33.7 കോടിയുടെ ഓവർഡ്രാഫ്റ്റ് വായ്പയെടുത്തു. 2019-20ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
ഓവർഡ്രാഫ്റ്റ് വായ്പകൾ പ്രതിവർഷം പുതുക്കണമെന്നാണ് ചട്ടം. എന്നാൽ 10 വർഷത്തേക്ക് നൽകി ചട്ടലംഘനവും നടത്തി. വ്യാജ നിക്ഷേപവും ഇല്ലാത്ത വായ്പയും പലിശയും കാണിച്ചാണ് തുക തട്ടിയെടുത്തത്. ഒാവർഡ്രാഫ്റ്റ് വായ്പയിനത്തിൽ ബാങ്കിന് ലഭിക്കേണ്ട പലിശത്തുക നിക്ഷേപമായും ആ തുക വായ്പ അനുവദിച്ചതായുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓവർഡ്രാഫ്റ്റിനത്തിൽ പലിശയുമില്ല. ഇതിനുള്ള നിക്ഷേപവും വായ്പയുമില്ല. വെറും കടലാസ് രേഖകൾ മാത്രം. പലിശയിനത്തിൽ ലഭിക്കേണ്ട, എന്നാൽ ലഭിക്കുന്നില്ലാത്ത തുക നിക്ഷേപമായി കാണിച്ച് അത് തുല്യമാക്കുന്നതിനാണ് വായ്പ അനുവദിച്ചതായി കാണിക്കുന്നത്. ഈ ഇനത്തിൽ മാത്രം 2020 സാമ്പത്തിക വർഷത്തിൽ 33.7 കോടിയുടെ തിരിമറി നടന്നെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
ഇതിലൂടെ ബാങ്കിെൻറ നിക്ഷേപത്തിലും വായ്പയിലും വർധനവുണ്ടായതായി കാണിച്ച് വ്യാജ വളർച്ച ഉണ്ടാക്കുകയാണ് ചെയ്തത്. ഒാവർഡ്രാഫ്റ്റിന് കൃത്യമായി പലിശ കിട്ടുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത് വ്യാജമായിട്ടാണ്. വ്യാജ വായ്പകളും പലിശകളും കാണിച്ച് 2019നേക്കാൾ 2020ൽ ബാങ്കിന് ലഭിക്കാനുള്ള വായ്പാകുടിശ്ശികയിൽ 100 ശതമാനത്തിലധികമാണ് വർധനവുണ്ടായത്.
2020ൽ വായ്പാകുടിശ്ശിക 34.93 ശതമാനവും വായ്പാ പലിശകുടിശ്ശിക 52.2 ശതമാനവുമാണ്. സർവ മേഖലകളിലും വ്യാപക ക്രമക്കേടുണ്ടായതിലൂടെ ബാങ്കിെൻറ നഷ്ടം 2019ൽ 13.73 കോടിയായിരുന്നത് 2020ൽ 42.13 കോടിയായി വർധിച്ചു.
ബാങ്കിെൻറ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഗുരുതര ക്രമക്കേട് ജീവനക്കാരിൽ മാത്രമായി ഒതുക്കാനാവില്ലെന്നും ഭരണസമിതിക്കും ഉത്തരവാദിത്തമുണ്ടെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.