കാരുണ്യ: കുടിശ്ശിക തീർക്കാൻ 100 കോടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്‌പ്) സ്വകാര്യ ആശുപത്രികളിലെ കുടിശ്ശിക തീർക്കുന്നതിന് ധനവകുപ്പ് 100 കോടി രൂപ അനുവദിച്ചു. കുടിശ്ശിക കുമിഞ്ഞു കൂടിയതോടെ പല സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ നിന്ന് പിന്മാറിയിരുന്നു. കാസ്‌പിൽ സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ 42 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലക്ഷ്യമിട്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കിയത്. ഇത്രയധികം കുടുംബങ്ങളിലായി 62 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്.
സ്വകാര്യ ആശുപത്രികൾ നൽകുന്ന സൗജന്യ ചികിത്സക്ക് പിന്നീട് സർക്കാർ പണം നൽകുന്ന രീതിയാണുള്ളത്. ഡിസ്ചാർജ് നടപടി പൂർത്തിയാക്കിയാൽ 15 ദിവസത്തിനകം ചികിത്സത്തുക ആശുപത്രിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. 15 ദിവസം കഴിഞ്ഞ്, വൈകുന്ന ഓരോ ദിവസത്തിനും നിശ്ചിത ശതമാനം പലിശ നൽകണം.
വ്യവസ്ഥകൾ ഇങ്ങനെയൊക്കെയെങ്കിലും ആറുമാസം വരെ കുടിശ്ശിക നൽകാനുള്ള ആശുപത്രികളുണ്ട്. കാരുണ്യയിൽ നിന്ന് ആശുപത്രികൾ പിന്മാറുന്ന സ്ഥിതിയുണ്ടായാൽ സാധാരണക്കാരായ രോഗികൾക്കാകും ഇരുട്ടടിയാകുക. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് കാസ്‌പ് പദ്ധതിയിലൂടെ ഉറപ്പാക്കിയത്. 12.5 ലക്ഷത്തോളം പേർക്കാണ് ചികിത്സ ലഭ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

