കർണാടകയിൽ ലോക്ക് ഡൗൺ ജൂൺ ഏഴുവരെ നീട്ടി
text_fieldsബംഗളൂരു: കോവിഡ് വ്യാപനത്തെതുടർന്ന് കർണാടകയിൽ മേയ് 24വരെ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗൺ ജൂൺ ഏഴുവരെ നീട്ടി. ഉന്നത തല യോഗത്തിനുശേഷം വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നിലവിലുള്ള നിയന്ത്രണങ്ങൾ അതുപോലെ തുടരും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ പത്തുവരെ പ്രവർത്തിക്കും. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും യോഗം ചേർന്നുവെന്നും വിദഗ്ധ ഉപദേശം കണക്കിലെടുത്തുകൊണ്ട് ജൂൺ ഏഴിന് രാവിലെ ആറുവരെ ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. നിലവിൽ മേയ് 24വരെയുള്ള ലോക്ക് ഡൗൺ ആണ് രണ്ടാഴ്ചത്തേക്ക് കൂടി ദീർഘിപ്പിച്ചത്.
കോവിഡ് തീവ്രവ്യാപനത്തെതുടർന്ന് ഏപ്രിൽ 27നാണ് സംസ്ഥാനത്ത് 14 ദിവസത്തെ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചത്. പിന്നീട് മേയ് പത്തു മുതൽ 24വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. ലോക്ക് ഡൗൺ കാലയളവിൽ രോഗ വ്യാപനത്തിൽ കുറവുണ്ടായെന്നും രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടണമെന്നും വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു.
ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടിയത്. ലോക്ക് ഡൗൺ തുടങ്ങിയശേഷം ബംഗളൂരുവിൽ ഉൾപ്പെടെ കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ജൂൺ ആദ്യവാരത്തോടെ സംസ്ഥാനത്തെ പ്രതിദിന കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.