കരിപ്പൂർ വിമാനദുരന്തം: മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകൾക്ക് ഒന്നര കോടി നഷ്ടപരിഹാരം
text_fieldsകൊച്ചി: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകൾക്ക് എയർ ഇന്ത്യ ഒന്നര കോടി നഷ്ടപരിഹാരം നൽകും. അപകടത്തിൽ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീെൻറ മകൾക്ക് 1.51 കോടി നൽകാൻ തയാറാണെന്ന് എയർ ഇന്ത്യ കമ്പനി ഹൈകോടതിയിൽ അറിയിച്ചു. തുക എത്രയും വേഗം നൽകാൻ ഷറഫുദ്ദീെൻറ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നൽകിയ ഹരജി തീർപ്പാക്കി ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.
മരിച്ചയാളുെടയും ഭാര്യയുെടയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂർണരേഖകൾ ലഭിച്ചശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. വിമാനാപകട ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഹരജിക്കാർക്ക് അന്തർ ദേശീയ സ്റ്റാൻേഡർഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നൽകാൻ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരേത്ത ഹരജി പരിഗണിക്കവേ ഹരജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാറും എയർ ഇന്ത്യയും (നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടൻ നൽകുമെന്ന് ഹരജിക്കാരും അറിയിച്ചു.
തുടർന്ന് എത്രയും വേഗം അപേക്ഷ നൽകാനും പരിഗണിച്ച് നൽകാൻ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിർദേശിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്ടപരിഹാരം നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചത്. ആവശ്യമായ രേഖകൾ ലഭിക്കുമ്പോൾ സഹഹരജിക്കാർക്കും മതിയായ നഷ്ടപരിഹാരം നൽകാനും അനുവദിക്കുന്ന തുകയുടെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ഹരജിക്കാർക്ക് ഹൈകോടതിയെ അടക്കം ഉചിതഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹരജി തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.