രാഷ്ട്രീയ ഇടപെടൽ: കരിപ്പൂരിൽ കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ നീക്കം
text_fieldsകൊണ്ടോട്ടി: കരിപ്പൂരിൽ വിമാന സർവിസുകളുടെ ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലികൾ ചെയ്യുന്ന എയർഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവിസ് ലിമിറ്റഡിലെ (എ.െഎ.എ.ടി.എസ്.എൽ) കരാർ ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം. രാഷ്ട്രീയ ഇടപെടൽ വഴി കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തിയാണ് സൂപ്പർവൈസർ തസ്തികയിലുള്ള ആറുപേരെ പിരിച്ചുവിടുന്നത്. രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങാത്ത ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുമുണ്ട്. എ.െഎ.എ.ടി.എസ്.എൽ ഡി.ജി.എം സമദ് ബാബുവിനെ അമൃത്സർ വിമാനത്താവളത്തിലേക്കാണ് സ്ഥലംമാറ്റിയത്. രണ്ട് സീനിയർ ഉദ്യോഗസ്ഥരെയും കരിപ്പൂരിൽനിന്ന് മാറ്റി.
പിരിച്ചുവിടുന്നതിെൻറ ഭാഗമായി ആറുപേരുടെ പ്രവേശനപാസ് തടഞ്ഞുവെച്ചിരിക്കുകയാണ്. അതേസമയം, ഗുരുതര ആരോപണത്തെ തുടർന്ന് ഇവർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നെന്നാണ് അധികൃതരുടെ വാദം. എന്നാൽ, പാസ് നിഷേധിച്ച ജീവനക്കാർക്ക് എതിരെ ഇത്തരത്തിൽ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് കസ്റ്റംസും മറ്റ് ഏജൻസികളും പറയുന്നത്. എയർഇന്ത്യയുടെ സഹോദര സ്ഥാപനമാണ് എയർഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവിസ് ലിമിറ്റഡ്. നേരത്തേ, കുള്ളാർ എന്ന സ്വകാര്യ കമ്പനിക്കായിരുന്നു ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലികളുടെ ചുമതല. കഴിഞ്ഞ ഡിസംബർ മുതലാണ് എയർഇന്ത്യ നേരിട്ട് ഏറ്റെടുത്തത്. തുടർന്ന് നാനൂറോളം വരുന്ന ജീവനക്കാരെ എയർഇന്ത്യക്ക് കീഴിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.