കാരാട്ട് ഫൈസലിന് കനത്ത തോൽവി; വിജയിച്ചത് ലീഗിന്‍റെ പി.പി. മൊയ്തീന്‍കുട്ടി
text_fieldsകൊടുവള്ളി: സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുകയും ഡി.ആർ.ഐ ചോദ്യം ചെയ്യുകയും ചെയ്ത കാരാട്ട് ഫൈസലിന് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം. മുസ് ലിം ലീഗ് സ്ഥാനാർഥി പി.പി. മൊയ്തീന്‍കുട്ടിയാണ് കാരാട്ട് ഫൈസലിനെ പരാജയപ്പെടുത്തിയത്.
കൊടുവള്ളി നഗരസഭയിലെ സൗത്ത് വാർഡിൽ ഇടത് സ്വതന്ത്രനായാണ് ഫൈസൽ മത്സരിച്ചത്. പി.പി. മൊയ്തീന്‍കുട്ടി -608, ഫൈസൽ കാരാട്ട്- 460, സതീശൻ (ബി.ജെ.പി) - 18, പി.സി. മൊയ്തീന്‍കുട്ടി (സ്വതന്ത്രൻ) -18, ഫൈസൽ പുറായിൽ (സ്വതന്ത്രൻ) - 1 എന്നിങ്ങനെയാണ് വോട്ട് നില.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം എൽ.ഡി.എഫ് മാറ്റിനിർത്തപ്പെട്ട കാരാട്ട് ഫൈസൽ ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു. 24ാം ഡിവിഷൻ സൗത്ത് കൊടുവള്ളിയിലാണ് നാഷനൽ ലീഗിന് അനുവദിച്ച സീറ്റിൽ ഇടതു സ്വതന്ത്രനായി ഫൈസൽ ഇത്തവണ മത്സരിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചുണ്ടപ്പുറം 15ാം ഡിവിഷനിൽ നിന്നാണ് സ്വതന്ത്രനായി ഫൈസൽ മത്സരിച്ചത്. ഇവിടെ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ഒ.പി. റഷീദിന് ഒറ്റ വോട്ട് പോലും ലഭിച്ചിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഫൈസലിന്റെ സ്ഥാനാർഥിത്വം ഏറെ വിവാദമായിരുന്നു. എന്നാൽ, എൽ.ഡി.എഫ് സംഘടന സംവിധാനം ഫൈസലിന് വേണ്ടി പരസ്യമായി പ്രവർത്തിക്കുകയും വിജയിപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

