പിന്മാറില്ല: വിമതനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍
text_fieldsകോഴിക്കോട്: കെടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ വിമതനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍. ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ ഇദ്ദേഹത്തിെൻറ സ്ഥാനാർഥിത്വം വിവാദമായ പശ്ചാത്തലത്തിലാണ് ജില്ല കമ്മിറ്റി മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തത്. അതിനിടെയാണ് വിമതനായി മത്സരിക്കുമെന്ന് ഫൈസൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊടുവള്ളി നഗരസഭയില്‍ നിന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇടത് എം.എല്‍.എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്‍റെ പേര് പ്രഖ്യാപിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. കാരാട്ട് ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറാണ്.
2013ലെ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് കാരാട്ട് ഫൈസൽ. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിെൻറ വീട്ടിൽ റെയ്ഡ് നടക്കുകയും 36 മണിക്കൂർ ചോദ്യം ചെയ്യുകയുമുണ്ടായിരുന്നു. സ്ഥാനാർഥിത്വം വിവാദമായതോടെ താമരശ്ശേരി ലോക്കൽ കമ്മിറ്റി കഴിഞ്ഞദിവസം യോഗം ചേർന്നു. ഈ യോഗത്തിൽ പലരും ആശങ്ക ഉയർത്തി. തെരഞ്ഞെടുപ്പ് സമയത്ത് തുടർ ചോദ്യം ചെയ്യലുണ്ടായാൽ അത് മത്സരത്തെ ബാധിക്കും. മാത്രമല്ല, ഇടത് മുന്നണിയുടെ മറ്റു സ്ഥാനാർഥികൾക്കും അത് ക്ഷീണം ചെയ്യും.
തുടർന്ന് കാരാട്ട് ഫൈസൽ സ്ഥാനാർഥിത്വവുമായി മുന്നോട്ടുപോകേണ്ട എന്ന തീരുമാനമെടുത്തു. ജില്ലാ കമ്മിറ്റി തീരുമാനം ശരിവെച്ചു. അതേസമയം, കാരാട്ട് ഫൈസൽ ചുണ്ടപ്പുറത്ത് പ്രചാരണം തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് ഓഫിസും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞതവണ പറമ്പത്തുകാവ് വാർഡിൽനിന്നും എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് ഇദ്ദേഹം നഗരസഭയിലെത്തിയത്.
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ കാരാട്ട് ഫൈസൽ പ്രധാന കണ്ണിയാണെന്നാണ് കസ്റ്റംസിെൻറ ആരോപണം. മുഖ്യ സൂത്രധാരനെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞ കെ.ടി. റമീസിൽനിന്നും പിന്നീട് മറ്റൊരു പ്രതി സന്ദീപ് നായരുടെ ഭാര്യയിൽ നിന്നുമാണ് ഫൈസലിെൻറ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. മറ്റ് ചില പ്രതികളുടെ മൊഴികളും ഫൈസലിന് എതിരാണ്. സ്വർണക്കടത്തിൽ പണം നിക്ഷേപിക്കാൻ കഴിയുന്നവരെ കണ്ടെത്തുന്നതിലെ മുഖ്യകണ്ണിയായിരുന്നു റമീസ്.