ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി; നടപടികൾ പൂർത്തിയായത് അതിവേഗം
text_fieldsകണ്ണൂർ: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്ന വനിത ജയിലിൽ കഴിഞ്ഞിരുന്ന ഷെറിൻ ഇന്ന് വൈകീട്ട് 4.30നാണ് ജയിലിന് പുറത്തിറങ്ങിയത്.
ഷെറിണെ മോചിപ്പിക്കാൻ ജനുവരിയിൽ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യംരാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സർക്കാർ ഉത്തരവ് ജയിലിലെത്തിയ ഉടൻ നടപടികൾ പൂർത്തിയാക്കി ഷെറിനെ മോചിപ്പിക്കുകയായിരുന്നു.
2009 നവംബർ എട്ടിനാണ് ഷെറിൻ തന്റെ ഭർതൃപിതാവും അമേരിക്കൻ മലയാളിയുമായ ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. ഷെറിനും കാമുകനും ചേർന്നാണ് കൊല നടത്തിയത്. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു അരുംകൊല. കാമുകൻ ബാസിത് അലി കേസിലെ രണ്ടാം പ്രതിയാണ്.
മോഷണത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാം പ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഇത്. കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലത് തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു.
മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഹൈകോടതി ഉത്തരവ് ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നവംബറിലാണ് ഷെറിൻ റിമാൻഡിലായത്. റിമാൻഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കി, 2023 നവംബറിൽ 14 വർഷം തികച്ചു. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഷെറിന് ശിക്ഷായിളവ് നൽകണമെന്ന് മന്ത്രിസഭ നേരത്തേ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. സർക്കാർതലത്തിലെ ഉന്നത ബന്ധമാണ് തീരുമാനത്തിനു പിന്നിലെന്നും ജയിലിലെ മറ്റ് തടവുകാർക്കില്ലാത്ത പരിഗണനയാണ് അവർക്ക് ലഭിക്കുന്നതെന്നുമായിരുന്നു ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

