സെൻട്രൽ മണ്ഡലത്തിൽ വിജയിക്കും, തീരദേശം കേന്ദ്രീകരിച്ച് എം.എൽ.എ ഓഫിസ് തുറക്കും -കരമന ജയൻ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് പണവും മദ്യവും ഒഴുക്കി വോട്ട് നേടുന്നെന്ന ആരോപണം സി.പി.എം തെരഞ്ഞെടുപ്പ് പരാജയം സമ്മതിച്ചുള്ള പ്രസ്താവനയെന്ന് ബി.ജെ.പി സ്ഥാനാർഥി കരമന ജയൻ. തെരഞ്ഞെടുപ്പിന് ശേഷവും ശിവൻകുട്ടിയും റഹീമും തിരുവനന്തപുരത്ത് പണവും മദ്യവും ഒഴുക്കി വോട്ട് നേടുന്നുവെന്ന് ആരോപണം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് പരാജയം സമ്മതിച്ചുള്ള ജല്പനങ്ങളായെ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ. ബി.ജെ.പിയുടെ സംഘടന സംവിധാനം തിരവനന്തപുരം നഗരത്തിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഞങ്ങൾക്ക് പണമൊഴുക്കി ജന പിന്തുണ തേടേണ്ട ആവശ്യമില്ലെന്നും കരമന ജയൻ വ്യക്തമാക്കി.
ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും തിരുവനന്തപുരം നഗരത്തിലെ മണ്ഡലങ്ങളിൽ പിന്തുണ വർധിക്കുകയാണ്. റഹീം പറയുന്നതുപോലെ ഒരു വീട്ടിൽ 10,000 രൂപ നൽകി വോട്ട് വാങ്ങേണ്ട ഗതികേട് ബി.ജെ.പിക്ക് ഇല്ല. ശിവൻകുട്ടിക്ക് നഗരത്തിലെ ജനങ്ങളെ കുറിച്ച് അറിയില്ലേ. ഇവിടെയുള്ളവർ മദ്യം കഴിച്ചും പണം വാങ്ങിയുമാണോ വോട്ട് ചെയ്യുന്നത്. നേമത്ത് ശിവൻകുട്ടി ഇങ്ങനെയാണോ വിജയിച്ചത്. ശിവൻകുട്ടിയെ വെല്ലുവിളിക്കുന്നുവെന്നും 45,000 തിൽ അധികം വോട്ട് നേടാൻ ആകില്ലെന്നും കരമന ജയൻ പറഞ്ഞു.
65,000 ത്തിലധികം വോട്ട് നേടി രാജീവ് ചന്ദ്രശേഖർ നേമത്ത് വിജയിക്കും. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ താൻ ഉറപ്പായും വിജയിക്കും. ഞാൻ പ്രചാരണത്തിന് ഇറങ്ങിയപ്പോൾ തീരദേശങ്ങളിലെ സ്ത്രീകളുടെയും സഹോദരിമാരുടെയും വേദനകൾ ഞാൻ കണ്ടിട്ടുണ്ട്. അവിടെയുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തീരദേശം കേന്ദ്രീകരിച്ച് എം.എൽ.എ ഓഫിസ് തുറക്കും. ഞങ്ങൾക്ക് ഇത്തവണ എല്ലാ വിഭാഗങ്ങളുടെയും വോട്ട് ലഭിച്ചു. ശിവൻകുട്ടിക്ക് 2016 ലേതിന് സമാനമായ പരാജയം ഉണ്ടാവും. തിരുവനന്തപുരത്തുകാരെ അധിക്ഷേപിക്കുന്ന നിലയിലേക്ക് സി.പി.എം മാറിയെന്നും. കേന്ദ്രസർക്കാരും തിരുവനന്തപുരം മണ്ഡലങ്ങളും കോർപ്പറേഷനും ചേർന്ന ത്രിബിൾ എൻജിൻ സർക്കാറാകും തിരുവനന്തപുരത്ത് ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

