കൈയേറ്റം: 350 കോടിയുടെ കാപികോ റിസോർട്ട് പൊളിക്കാൻ നടപടി തുടങ്ങി
text_fieldsവടുതല (ആലപ്പുഴ): കൈയേറ്റത്തിലൂടെയും തീരപരിപാലന നിയമം ലംഘിച്ചും പാണാവള്ളി നെടിയതുരുത്തിൽ 350 കോടി ചെലവിൽ നിർമിച്ച കാപികോ റിസോർട്ട് പൊളിക്കുന്ന നടപടി ഊർജിതമാക്കി. റിസോർട്ട് പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതി 2020 ജനുവരി 20ന് ഉത്തരവിട്ട സാഹചര്യത്തിലാണിത്.
ഇക്കാര്യം പാണാവള്ളി പഞ്ചായത്തിനെ അറിയിച്ചിരുന്നെങ്കിലും ഫണ്ട് കണ്ടെത്താൻ കഴിയില്ലെന്ന് പഞ്ചായത്ത് കമ്മിറ്റി സർക്കാറിനെ അറിയിച്ചു. തുടർന്നാണ് കർമപദ്ധതി തയാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നത്. കഴിഞ്ഞദിവസം ജില്ല കലക്ടർ അലക്സാണ്ടറുടെ നേതൃത്വത്തിലെ സംഘം റിസോർട്ട് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. പൊളിക്കൽ നടപടിക്രമങ്ങളെക്കുറിച്ച് പഠിച്ച് പദ്ധതി തയാറാക്കാൻ എൻവയൺമെൻറൽ എൻജിനീയർ, പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തിലാണ് പൊളിക്കൽ നീണ്ടുപോയത്.
വേമ്പനാട്ടുകായലിലെ നെടിയതുരുത്ത് ദ്വീപിലാണ് 2005ൽ റിസോർട്ട് നിർമാണം ആരംഭിച്ചത്. 25ലധികം കുടുംബങ്ങളാണ് ദ്വീപിൽ താമസിച്ചിരുന്നത്. ഇവരിൽനിന്ന് കൊച്ചിയിലെ ചാർട്ടേഡ് അക്കൗണ്ടൻറ് ഗ്രൂപ് വീടും സ്ഥലവും വിലയ്ക്ക് എടുക്കുകയും കാപികോ കേരള റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലേക്ക് മാറ്റുകയും ചെയ്തു. നിർമാണത്തിന് ചെലവായ 350കോടിയിൽ 200 കോടിയോളം രൂപ ബാങ്ക് വായ്പയാണ്.
രേഖകൾ പ്രകാരം 11.23 ഏക്കറാണ് റിസോർട്ടിനുള്ളത്. എന്നാൽ, 7.26 ഏക്കർ കായൽ നിയമവിരുദ്ധമായി കൈയേറിയതായി സർവേയിൽ കണ്ടെത്തി.
17,000 ചതുരശ്ര അടി പ്രധാന കെട്ടിടവും നിരവധി വില്ലകളുമാണ് പ്രകൃതിഭംഗിയാൽ സമ്പന്നമായ ഇവിടെ ഒരുക്കിയിരിക്കുന്നത്. പൊളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം മറികടക്കാൻ നിർദേശങ്ങൾ ഉടൻ തയാറാകും.
റിസോര്‍ട്ട് പൊളിക്കല്‍: സർക്കാർ സഹായം നല്‍കും
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തില്‍ ആലപ്പുഴ പാണാവള്ളി നെടിയതുരുത്തിലെ റിസോര്‍ട്ട് പൊളിക്കാനാവശ്യമായ എല്ലാ സഹായങ്ങളും നല്കാന് സംസ്ഥാനതല ഉന്നതതല യോഗത്തില്‍ ധാരണ. റിസോര്‍ട്ട് പൊളിച്ച് നീക്കുന്നതിനുള്ള ആക്ഷന്‍പ്ലാന്‍ ആലപ്പുഴ കലക്ടറുടെ നേതൃത്വത്തില്‍ തയാറാക്കാനും ഇതുസംബന്ധിച്ച് തദ്ദേശഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
പൊളിച്ച് നീക്കുന്നതിനുള്ള ആക്ഷന്‍പ്ലാന്‍ മൂന്നുദിവസത്തിനുള്ളില്‍ തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.