കക്കുവ പുഴ ഗതിമാറി ഒഴുകുന്നു; പുഴയോരവാസികൾ ആശങ്കയിൽ
text_fieldsഇരിട്ടി: കക്കുവ പുഴ ഗതിമാറി ഒഴുകുന്നത് പുഴയോര വാസികളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ആറളം വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കല്ലും മണ്ണും അവശിഷ്ടങ്ങളും നിറഞ്ഞാണ് പുഴയുടെ ഒഴുക്ക് ഗതിമാറിയത്. കഴിഞ്ഞ വർഷം ആറളം ഫാം പുരനധിവാസ മേഖലയിലെ നാലോളം വീടുകളിലും നിരവധി പേരുടെ സ്ഥലത്തും വെള്ളം കയറിയിരുന്നു.
പുഴയിലെ അവശിഷ്ടങ്ങൾ നീക്കാഞ്ഞതിനാൽ ഇത്തവണ പുഴയിൽ അധികം വെള്ളം ഉയരും മുമ്പുതന്നെ വീടുകളിലേക്കും പറമ്പുകളിലേക്കും വെള്ളം കയറിത്തുടങ്ങി.
പുഴ ഗതിമാറി ഒഴുകിയ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാത്തതിനാൽ ഇത്തവണയും വീടുവിട്ട് മാറിത്താമസിക്കേണ്ട അവസ്ഥയിലാണ് ആറളം ഫാം പതിനൊന്നാം ബ്ലോക്കിലെ അമ്മിണിയും കുടുംബവും. അമ്മിണിയുടെ വീട് ഉൾപ്പെടുന്ന അരയേക്കറോളം സ്ഥലം കഴിഞ്ഞ വർഷം തന്നെ പുഴയെടുത്തിരുന്നു. കഴിഞ്ഞ രണ്ടുപ്രളയത്തിലും ഇവരുടെ സ്ഥലം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരുന്നു. രണ്ടുവർഷം ഇവരുടെ കുടുംബം ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിച്ചത്.
സ്ഥലം നഷ്ടപ്പെട്ടതിന് സഹായമൊന്നും കുടുംബത്തിന് കിട്ടിയിരുന്നില്ല. ബാക്കിയുള്ള സ്ഥലം സംരക്ഷിക്കാൻ സംരക്ഷണഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പുഴ ഗതിമാറി ഒഴുകുന്ന പ്രദേശം സണ്ണി ജോസഫ് എം.എൽ.എ, ആറളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധൻ എന്നിവർ സന്ദർശിച്ചു. പ്രദേശവാസികളുടെ വീടും സ്ഥലവും സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.