തെറ്റായ വിവരങ്ങൾ നൽകി; കണ്ണൂർ മെഡി. കോളജിലെ 10 ഡോക്ടർമാർക്ക് എം.സി.െഎ വിലക്ക്
text_fieldsതിരുവനന്തപുരം: തെറ്റായ വിവരങ്ങള്‍ നൽകിയ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 10 ഡോക്ടര്‍മാര്‍ക്ക് ഒരുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിൽ ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിനോട് നിർദേശിച്ചു. കോളജിന് അംഗീകാരം നേടിയെടുക്കാൻ തെറ്റായ വിവരങ്ങള്‍ നൽകി മെഡിക്കല്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചതിനാണ് നടപടി.
ഡോക്ടര്‍മാരായ പി.ജി. ആനന്ദകുമാര്‍, വി.കെ. വത്സലൻ, സെബാസ്റ്റ്യന്‍ സഖറിയാസ്, നാരായണ പ്രസാദ്, കെ.എം. അശോകൻ, സി.കെ. രാജമ്മ, പി. ശ്രീദേവി, കെ.വി. ശിവശങ്കരൻ, പി. മുഹമ്മദ് ഇബ്രാഹിം, സി.വി. ജയരാജൻ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതില്‍ ജയരാജനെതിരായ നടപടി വേണമെങ്കില്‍ ഇളവുചെയ്യാമെന്ന് എത്തിക്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്രയും ഡോക്ടര്‍മാര്‍ക്കെതിരെ ഒന്നിച്ച് കൗണ്‍സില്‍ നടപടിക്ക് നിർദേശിക്കുന്നത് ആദ്യമായാണ്. ഒരുവര്‍ഷത്തേക്ക് രോഗികളെ ചികിത്സിക്കുന്നതടക്കം പ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കാനും ഇവരുടെ പേര് രജിസ്ട്രേഷന് പട്ടികയില്‍നിന്ന് നീക്കാനും നിർദേശമുണ്ട്.
ഇക്കാര്യത്തില്‍ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലാണ് അന്തിമ നടപടി സ്വീകരിക്കേണ്ടത്. മേയ് 19ന് കൗണ്‍സിലിെൻറ അച്ചടക്കസമിതി ഇക്കാര്യം പരിഗണിക്കുമെന്നും ജൂണ്‍ എട്ടിന് ചേരുന്ന കൗണ്‍സില്‍ യോഗം അന്തിമ തീരുമാനമെടുക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ വിശദീകരണം കേട്ടശേഷമാകും നടപടി. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ പരിശോധിക്കാനെത്തിയ െഎ.എം.സി പ്രതിനിധികള്‍ക്ക് മുമ്പാകെ ഡോക്ടര്‍മാര്‍ സമർപ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിലിെൻറ എത്തിക്സ് കമ്മിറ്റി നടത്തിയ അന്വേഷണങ്ങൾക്ക് ശേഷമാണ് നടപടി. ഡോക്ടര്‍മാരുടെ വിശദീകരണവും കൗണ്‍സില്‍ പരിഗണിച്ചിരുന്നു.
വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അധ്യാപകര്‍ക്കെതിരെ നടപടി. 2016-17ല്‍ കോളജ് ചട്ടവിരുദ്ധമായി നടത്തിയ പ്രവേശനം ക്രമപ്പെടുത്തിനൽകാന് സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണം സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്ന് മുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.