കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച മുൻ പഞ്ചായത്ത് പ്രസിഡൻറിന് കോവിഡ്
text_fieldsകണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവെ മരിച്ച കുന്നോത്തുപറമ്പ് പഞ്ചായത്ത് മുൻ പ്രസിഡൻറ് പാറാട് പൊന്നൻറപറമ്പത്ത് ആയിഷ ഹജ്ജുമ്മക്ക് (64) വൈറസ് ബാധ സ്ഥിരീകരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.
ഇതോടെ കോവിഡ് ബാധിച്ച് കണ്ണൂരിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവരുടെ ഭർത്താവിന് കഴിഞ്ഞ ദിവസം സമ്പർക്കം വഴി കോവിഡ് ബാധിച്ചിരുന്നു. ഇതേതുടർന്നാണ് ഇവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചത്. എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.
പത്ത് ദിവസങ്ങൾക്ക് ശേഷം ജില്ലയിൽ സമ്പർക്കം വഴി കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിെൻറ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് അന്വേഷണം തുടരുകയാണ്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ച വൈകിട്ട് പാറാട്ട് ഖബറടക്കിയിരുന്നു.
എലാങ്കോട് കുണ്ടുങ്കര കളത്തിൽ പരേതരായ മമ്മു മാസ്റ്ററുടെയും കുന്നോത്ത്പറമ്പ് പാലയുള്ള പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മയുടെയും മകളാണ് ആയിഷ. ഭർത്താവ്: പി.ഒ. ഇബ്രാഹിം ഹാജി. മക്കൾ: റജുല, ഫസ്ല, ജസ്ല. മരുമക്കൾ: കുനിയിൽ ഉമ്മർ, നെല്ലിക്കണ്ടി മുനീർ, റഊഫ് മാണിക്കോത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.