കലോത്സവങ്ങളിലെ സാമ്പത്തിക ക്രമക്കേട് : നഷ്ടം ഇൗടാക്കാനാകാതെ സർക്കാർ
text_fieldsകൊച്ചി: മുൻ വർഷങ്ങളിലെ സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ നടത്തിപ്പിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയിട്ടും ഉത്തരവാദപ്പെട്ടവരിൽനിന്ന് നഷ്ടപരിഹാരം ഇൗടാക്കാനാകാതെ സർക്കാർ. സംഘാടകരായ അധ്യാപകരിൽനിന്ന് നഷ്ടം ഇൗടാക്കണമെന്ന് ഒാഡിറ്റ് റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ട് വർഷങ്ങളായെങ്കിലും ഫലമുണ്ടായിട്ടില്ല. ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാരിൽനിന്ന് (ഡി.ഡി.ഇ) തുക തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
2014ൽ പാലക്കാടും 2015ൽ കോഴിക്കോടും സംസ്ഥാന സ്കൂൾ കലോത്സവങ്ങൾ സംഘടിപ്പിച്ചതിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ഒാഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബജറ്റിലും കൂടിയ തുക ചെലവഴിക്കൽ, കൃത്യമായ ബില്ലുകളും വൗച്ചറുകളും ഹാജരാക്കാതിരിക്കൽ, വഴിവിട്ട ചെലവുകൾ, ചട്ടങ്ങൾ പാലിക്കാതെ സാധനങ്ങൾ വാങ്ങിക്കൂട്ടൽ എന്നിവയാണ് പ്രധാന ക്രമക്കേടുകൾ. പാലക്കാട് കലോത്സവത്തിൽ ഒരു ലക്ഷം രൂപയുടെ ബജറ്റ് മറികടന്ന് വെൽഫെയർ കമ്മിറ്റി ചെലവഴിച്ചത് 1,56,752 രൂപയാണ്. ഇതിൽ 48,500 രൂപയും പാത്ര വാടകയാണ്. ക്വേട്ടഷൻ ഇല്ലാതെയാണ് തുക ചെലവഴിച്ചത്. 8,09,517 രൂപയുടെ പലവ്യഞ്ജനങ്ങൾ വാങ്ങിയതിന് ഹാജരാക്കിയത് കലോത്സവം നടന്ന് മൂന്ന് മാസത്തിനുശേഷമുള്ള ബില്ലുകളായതിനാൽ മൊത്തം തുകക്കും ഒാഡിറ്റ് റിപ്പോർട്ടിൽ തടസ്സവാദം ഉന്നയിച്ചിരുന്നു.
കോഴിക്കോട് കലോത്സവത്തിൽ അക്കമഡേഷൻ കമ്മിറ്റി കൺവീനർ നാല് ദിവസങ്ങളായി 11,50,000 രൂപ കൈപ്പറ്റിയെങ്കിലും രണ്ടുവർഷം കഴിഞ്ഞിട്ടും തുക ചെലവഴിച്ചതിെൻറ രേഖകൾ പരിശോധനക്ക് ഹാജരാക്കിയില്ല. ഇൗ സാഹചര്യത്തിൽ 18 ശതമാനം പിഴപ്പലിശ സഹിതം തുക കൺവീനറുടെ ശമ്പളത്തിൽനിന്ന് ഇൗടാക്കണമെന്നായിരുന്നു ഒാഡിറ്റ് വിഭാഗത്തിെൻറ നിർദേശം. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ കൺവീനർമാരിൽനിന്ന് നഷ്ടം ഇൗടാക്കണമെന്ന് നിർദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഡി.ഡി.ഇമാർക്ക് 2016ൽ കത്തയച്ചെങ്കിലും ആരിൽനിന്നും തുക തിരിച്ചുപിടിക്കാനായില്ല. അധ്യാപക സംഘടന നേതാക്കളായ കൺവീനർമാർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടപടികളിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഇക്കാലയളവിനിെട ഇവരിൽ പലരും വിരമിക്കുകയും ചെയ്തു. തുടർന്ന് ഇക്കാര്യത്തിൽ വീഴ്ചവരുത്തിയ പാലക്കാട്, കോഴിക്കോട് ഡി.ഡി.ഇമാരെക്കൂടി ക്രമക്കേടിന് ഉത്തരവാദികളാക്കി നടപടിയുമായി മുന്നോട്ടുപോകാൻ കഴിഞ്ഞ ഫെബ്രുവരിയിൽ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എന്നാൽ, സർക്കാറിന് നഷ്ടമായ ഒരു രൂപപോലും ഇനിയും തിരിച്ചുപിടിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
