നർത്തകിയാക്കിയത് അച്ഛൻ
text_fieldsപൊന്നമ്പിളി എന്ന പേര് കലോത്സവവുമായി ബന്ധപ്പെട്ട് ഇന്നും കേൾക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. 1986ൽ 11 വയസ്സിൽ ആദ്യ കലാതിലകപട്ടം നേടിയപ്പോൾ അനുഭവിച്ച അതേ വികാരമാണ് ഇപ്പോഴും കലോത്സവമെന്ന് കേൾക്കുേമ്പാൾ. അമ്മ അമ്പിളി അരവിന്ദ് നർത്തകിയായിരുന്നു. എനിക്ക് എട്ട് മാസം പ്രായമുള്ളപ്പോൾ അമ്മയെ നഷ്ടമായി. അമ്മയെപ്പോലെ ഞാനും നർത്തകിയാകണമെന്നത് അച്ഛൻ എം. അരവിന്ദിെൻറ ആഗ്രഹമായിരുന്നു. കൊല്ലം കെ.എസ്.ഇ.ബിയിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ ഭാരിച്ച ജോലിക്കിടയിലാണ് എെൻറ പരിശീലനത്തിനായും മറ്റുമുള്ള അച്ഛെൻറ ഓട്ടം.
അതിനുള്ള സമ്മാനമായി 1987ലും കലാതിലകപട്ടം എന്നെ തേടിയെത്തി. അച്ഛന് വയ്യാതായതോടെ 1987ൽ ഞാൻ നൃത്തവേദിയോട് വിടപറഞ്ഞു. കത്തിനിൽക്കുന്ന കാലത്ത് ഇത്തരമൊരു തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. പക്ഷേ, അച്ഛെൻറ ആരോഗ്യമായിരുന്നു എനിക്ക് വലുത്. നാടോടിനൃത്തത്തിലും മറ്റും വ്യത്യസ്തത പുലർത്താൻ അച്ഛൻ ഗാനരചയിതാക്കളെക്കൊണ്ട് പ്രത്യേകം പാട്ട് എഴുതിപ്പിച്ച് കേമ്പാസ് ചെയ്യിക്കുമായിരുന്നു. അത്രക്കായിരുന്നു സമർപ്പണം.
കലോത്സവത്തിൽ സമ്മാനം നേടുന്നതിലല്ല മറിച്ച്, നന്നായി അവതരിപ്പിക്കാനായിരുന്നു ശ്രദ്ധിച്ചത്. അന്നൊക്കെ രാത്രി തുടങ്ങിയ മത്സരങ്ങൾ പിറ്റേന്ന് രാവിലെയാണ് അവസാനിക്കുക. വേദിയിൽനിന്ന് വേദിയിലേക്ക് മേക്കപ്പുമായി ഓടുന്നതൊക്കെ ഇന്നും ഓർമയിലുണ്ട്. കലോത്സവത്തിനുശേഷം നടൻ വിനീതും ഞാനും അടങ്ങുന്ന സംഘത്തെ ബെർലിനിൽ നടക്കുന്ന വേൾഡ് മലയാളം കോൺഫറൻസിൽ പരിപാടി അവതരിപ്പിക്കാനായി കൊണ്ടുപോയിരുന്നു.
അതും നല്ലൊരനുഭവമായിരുന്നു. നൃത്തരംഗത്തുനിന്ന് മാറിനിന്നെങ്കിലും പരിപാടികളൊക്കെ കാണാൻ പോകാറുണ്ട്. കോളജ് കലോത്സവ വിജയികൾക്ക് അമ്മയുടെ പേരിൽ നൽകുന്ന അമ്പിളി മെമ്മോറിയൽ എവർ റോളിങ് ട്രോഫി സമ്മാനിക്കാനും കലോത്സവ വേദികളിലെത്താറുണ്ട്.
വിജയൻ ചെങ്ങന്നൂരായിരുന്നു ആദ്യ ഗുരു. എനിക്ക് ആറ് വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു. അമ്മയെ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. അതിനുശേഷം മോഹിനിയാട്ടം കലാമണ്ഡലം സുഗന്ധി ടീച്ചറുടെയും കഥകളി മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടെയും ചവറ പാറുക്കുട്ടി ടീച്ചറുടെയും കീഴിൽ അഭ്യസിച്ചു. നാടോടിനൃത്തത്തിലും ഭരതനാട്യത്തിലും ചന്ദ്രപ്പൻ സാറായിരുന്നു ഗുരു. സഭാകമ്പം ഇല്ലാതാക്കാനായി എല്ലാ മാസവും അച്ഛൻ എനിക്ക് പെർഫോം ചെയ്യാൻ വേദിയൊരുക്കുമായിരുന്നു.
നൃത്തരംഗത്തേക്ക് വരുന്നതിനുമുമ്പ് എട്ട് വയസ്സുവരെ 13 സിനിമകളിൽ ബാലതാരമായിരുന്നു. കലാതിലകമായതിന് ശേഷവും സിനിമയിൽനിന്ന് അവസരങ്ങൾ വന്നെങ്കിലും സന്തോഷത്തോടെ നിരസിച്ചു. 25 വർഷത്തെ നീണ്ട ഇടവേളക്കുശേഷം അഞ്ച് വർഷം മുമ്പാണ് വീണ്ടും ചിലങ്കയണിഞ്ഞത്. ഭർത്താവ് ശ്രീനിവാസായിരുന്നു ഏറെ പിന്തുണച്ചത്. അബൂദബിയിലെ തിരക്കുള്ള ജീവിതത്തിനിടയിലും നൃത്തപരിപാടികൾക്ക് വിധികർത്താവായി പോകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.