പെരിങ്ങോട് കൊട്ടിക്കയറി; ചരിത്രത്തിലേക്ക്
text_fieldsവലത്തെ അറ്റത്ത് സംഗീതും ജിഷ്ണുവും തിമിലയിൽ താളം നിരത്തി തുടക്കമിട്ടു. ഒപ്പം പഞ്ചവാദ്യത്തിെൻറ മൂന്നാം കാലത്തിലേക്ക് മദ്ദളത്തിൽ ഭഗവദ് ദാസും കൊമ്പിൽ ശിവപ്രസാദും കൊട്ടിക്കയറിയപ്പോൾ ഇടെത്ത അറ്റത്ത് അർജുനും സജിലാലും ഇലത്താളത്തിൽ ശ്രുതിചേർത്ത് കൂടെ കൂടി.
പാലക്കാട് പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ സദസ്സിന് പഞ്ചവാദ്യത്തിെൻറ സംഗീത സാന്ദ്രമായ രൗദ്രനിമിഷങ്ങൾ സമ്മാനിച്ചപ്പോൾ വിദ്യാലയം കൊട്ടിക്കയറിയത് കലോത്സവ ചരിത്രത്തിലേക്ക്. ഇത് തുടർച്ചയായ 43ാം വർഷമാണ് സ്കൂൾ സംസ്ഥാനത്ത് മികവുകാട്ടുന്നത്.
മൂന്നാം കാലം കൊട്ടി ഇടവട്ടത്തിലേക്ക് കടന്ന് ത്രിപുടയിൽ താളമിട്ട് തിമിലയുടെ തോൽപുറത്ത് ഇടച്ചിൽ നിരത്തി മേളം പെയ്തിറങ്ങി കലാശിച്ചപ്പോൾ പഞ്ചവാദ്യത്തിെൻറ വൈദ്യുത തരംഗങ്ങൾ സദസ്സിലേക്ക് പടർന്നിറങ്ങി.
പെരിങ്ങോട് പഞ്ചവാദ്യ സംഘത്തിലെ ഉണ്ണിമോൻ (തിമില), ചന്ദ്രൻ (മദ്ദളം), മുരളീധരൻ (കൊമ്പ്), സേതുമാധവൻ (താളം), ഇ.പി. മണികണ്ഠൻ (ഇടയ്ക്ക) എന്നിവരാണ് ഗുരുനാഥന്മാർ. മുൻവർഷങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗം പഞ്ചവാദ്യവും ഇവരുടെ കുത്തക തന്നെ.
പഞ്ചവാദ്യത്തിൽ ഒരു അപ്പീൽ ഉൾപ്പെടെ 13 ടീമുകളാണ് മത്സരത്തിനുണ്ടായത്. ഇതിൽ ഒരു ടീം മാത്രം ബി ഗ്രേഡ് നേടിയപ്പോൾ 12 ടീമുകളും എ ഗ്രേഡ് നേടി. മത്സരം നല്ല നിലവാരത്തിലെത്തിയെങ്കിലും ചിലയിടങ്ങളിൽ താളപ്പിഴവുണ്ടായതായി വിധികർത്താക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.