കള്ളാടി ദുരന്തം; തിരച്ചിൽ തുടരുന്നു, രണ്ട് പേർ ഇപ്പോഴും കാണാമറയത്ത്
text_fieldsദുരന്തത്തിൽ കാണാതായവർക്കായി വ്യാഴാഴ്ച നടത്തിയ തിരച്ചിൽ
കള്ളാടി: കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതി പ്രദേശത്തെ മീനാക്ഷി മലിയിടിഞ്ഞുള്ള മണ്ണിടിച്ചിൽ കാണാതായവർക്കുള്ള തിരച്ചിൽ വെള്ളിയാഴ്ചയും തുടരും. വ്യാഴാഴ്ച മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. തുരങ്കപാത നിർമാണ കരാർ ഏറ്റെടുത്ത ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരാണ് ഇവരെല്ലാം.
ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി (സർവേയര്‍), ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ (എന്‍ജിനീയര്‍), ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (എക്സ്‌കവേറ്റര്‍ ഓപറേറ്റര്‍) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ലഭിച്ചത്. മധ്യപ്രദേശ് സ്വദേശിയും കമ്പനി ഓപറേറ്ററുമായ ചന്ദ്ര ബാൻ, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ, തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ചയും ലഭിച്ചു. പശ്ചിമബംഗാള്‍ സ്വദേശി രാകേഷ് ഗുച്ചൈത് (സർവേയര്‍), ഹിമാചല്‍പ്രദേശ് സ്വദേശി വിക്രം റാണ (കണ്‍സ്ട്രക്ഷന്‍ മാനേജര്‍) എന്നിവരെയാണ് ഇനി കണ്ടെത്താൻ ബാക്കിയുള്ളത്. വ്യാഴാഴ്ച മീനാക്ഷി പുഴ കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ നടത്തി.
എന്‍.ഡി.ആര്‍.എഫ് സംഘം പുഴയുടെ ഇരുകരകളിലും ആറ് കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്‍.ഡി.ആര്‍.എഫിന്റെ 70 അംഗ സംഘത്തിനൊപ്പം അഗ്‌നിശമന സേനയുടെ 110 അംഗങ്ങളും സംസ്ഥാന പൊലീസിലെ നൂറോളം ഉദ്യോഗസ്ഥരുമാണ് തിരച്ചില്‍ നടത്തിയത്. പന്ത്രണ്ടോളം മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് വിവിധ മേഖലകളിലായി ഒരേസമയം മണ്ണ് നീക്കി പരിശോധന നടത്തിയത്.
മണ്ണ് മാറ്റുന്നത് ദുഷ്കരം -മന്ത്രി
കള്ളാടി: കള്ളാടി ദുരന്ത മേഖലയില്‍ മഴ തുടരുന്നതിനാല്‍ മണ്ണ് മാറ്റുന്നത് പ്രതിസന്ധിയിലാണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍. മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍ശിച്ച് തിരച്ചില്‍ നടപടി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ സാഹചര്യത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ കൂടുതല്‍ അപകടമുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ സുരക്ഷിത നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. നിര്‍മാണ സ്ഥലത്ത് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതിന് കമ്പനിക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ ഒന്നിന് കമ്പനി അധികൃതരോട് മണ്ണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രശ്നമൊന്നുമില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. അപകടത്തില്‍ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും നിര്‍മാണ പ്രവൃത്തിക്ക് ലഭിച്ച അനുമതി ഉള്‍പ്പെടെ കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ബൈരക്കുപ്പ പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തും. നിർമാണത്തിന് ഫണ്ട് അനുവദിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. നവംബറോടെ പാലം നിര്‍മാണത്തിന് തറക്കല്ലിടുമെന്നും മന്തി പറഞ്ഞു. പൂഴിത്തോട് - പടിഞ്ഞാറത്തറ ബദല്‍ പാതയുടെ സർവേ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

