കള്ളാടി ദുരന്തം; ഹിമാചൽ സ്വദേശിയെ കണ്ടെത്താനായില്ല, തിരച്ചിൽ തുടരുന്നു
text_fieldsകള്ളാടി: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഹിമാചൽപ്രദേശ് സ്വദേശിയെ ശനിയാഴ്ച നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. തുരങ്കപാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിൽ കൺസ്ട്രക്ഷൻ മാനേജരായ ഹിമാചൽപ്രദേശ് സ്വദേശി ബിക്രം സിങ് റാണയെയാണ് ഇനി കണ്ടെത്താനുള്ളത്. ഹിമാചലിലെ കാങ്ക്റ ജില്ലക്കാരനായ ബിക്രം അഞ്ചര കൊല്ലമായി ഈ കമ്പനിയിൽ ജോലി ചെയ്യുന്നു. മുമ്പ് രാജസ്ഥാനിലെ കോട്ട ജില്ലയിലായിരുന്നു ചുമതല. ഒന്നരകൊല്ലമായി വയനാട്ടിലെ തുരങ്കപാത പദ്ധതിയിലെ ചുമതലയിലാണ്.
ദേശീയ ദുരന്ത പ്രതികരണ സേന, പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, അഗ്നിരക്ഷസേന വിഭാഗങ്ങളിൽ നിന്നുള്ള 50 അംഗ സംഘം ശനിയാഴ്ച മീനാക്ഷി പുഴയിൽ ആറ് കിലോമീറ്ററോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മണ്ണിടിച്ചിൽ പ്രദേശത്തെ സോൺ രണ്ട്, സോൺ നാല് കേന്ദ്രീകരിച്ച് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തീവ്ര പരിശോധനയും നടത്തി. പ്രദേശത്ത് ഞായറാഴ്ചയും വ്യാപക പരിശോധന തുടരും.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ 70 അംഗ സംഘത്തിനൊപ്പം അഗ്നിരക്ഷസേന, പൊലീസ്, സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്, സിവിൽ ഡിഫൻസ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്. തിരച്ചിലിന്റെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ യോഗം ചേർന്നു. ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം കെ. അജീഷ്, വിവിധ സേന വിഭാഗത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

