കള്ളാടി ദുരന്തം; തിരച്ചിൽ ദൗത്യം പൂർണം, കേരളത്തിന് നന്ദി പറഞ്ഞു ബിക്രം റാണയുടെ ബന്ധുക്കൾ
text_fieldsകള്ളാടി ദുരന്ത പ്രദേശത്ത് നിന്നും കണ്ടെത്തിയ ബിക്രം സിങ് റാണയുടെ മൃതദ്ദേഹം ആംബുലൻസിലേക്ക് മാറ്റുന്നു
കള്ളാടി: ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തതോടെ തിരച്ചിൽ ദൗത്യം പൂർണം. ദിലിപ് ബില്‍ഡ്കോണ്‍ ലിമിറ്റഡിലെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ഹിമാചല്‍പ്രദേശിലെ കാംഗ്ര സ്വദേശി ബിക്രം സിങ് റാണയുടെ (58) മൃതദേഹമാണ് ദുരന്തഭൂമിയില്‍ നിന്ന് ഞായറാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.
ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ രാവിലെ 11ഓടെയാണ് മീനാക്ഷി പാലത്തിന് 150 മീറ്റര്‍ മാറി പുഴക്കരയിലുള്ള ഏലത്തോട്ടത്തിലെ കുളത്തില്‍ നിന്ന് എന്‍.ഡി.ആര്.എഫും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ആകെ 18 പേരായിരുന്നു ദുരന്തസമയത്തു തുരങ്ക പ്രവൃത്തി പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേരുടെ മൃതദേഹം അന്നു തന്നെ കണ്ടെടുത്തിരുന്നു. റാണ ഒഴിച്ച് ബാക്കിയുള്ളവരുടെ മൃതദേഹങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയിരുന്നു.
റാണയുടെ മൃതദേഹം തിരയുന്ന ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു. തിരച്ചിൽ ദൗത്യത്തിൽ പൂർണ തൃപ്തിയുണ്ടെന്നു അവർ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാർ അടക്കം സർക്കാർ സംവിധാനങ്ങൾ തങ്ങൾക്കു എല്ലാ സൗകര്യങ്ങളും നൽകിയെന്നും കേരളം കാണിച്ച സ്നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
തിരച്ചിലിന് സഹായമായി പൊലീസിന്റെ മായയും മർഫിയും
കള്ളാടി: കള്ളാടിയില്‍ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തകർക്ക് സഹായമായി കേരള പൊലീസിന്റെ മായയും മർഫിയും. ബൽജിയം മലിനോയിസ് ഇനത്തിൽപെട്ട കൊച്ചി സിറ്റിയിലെ കടാവർ ഡോഗുകളായ ഇവർ മണ്ണിടിച്ചിൽ ദുരന്തമുണ്ടായത് മുതൽ പ്രദേശത്തെ സ്ഥിരം സാന്നിധ്യമാണ്. മണ്ണിനടിയിൽ കുടുങ്ങി പോയ മൃതദേഹങ്ങൾ മണത്തു കണ്ടുപിടിക്കാൻ ഇവർ സഹായകമായി. മൃതദേഹങ്ങളും അവശിഷ്ടങ്ങളും മണ്ണിൽ നിന്നും മണത്തുപിടിച്ച് രക്ഷാപ്രവർത്തകരെ സഹായിക്കാൻ ഇവക്ക് സാധിക്കും. വിദഗ്ധ പരിശീലനം ലഭിച്ച ഇവരുടെ സഹായം മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലും ലഭിച്ചിട്ടുണ്ട്. സിവിൽ പൊലീസ് ഓഫിസർമാരായ ജോർജ് മാനുവൽ, പി. വിനീത്, പി. പ്രഭാത്, കെ.എം. മനേഷ് എന്നിവരാണ് പരിശീലകർ.
കള്ളാടി ദുരന്ത പ്രദേശത്തു ബിക്രം സിങ് റാണയുടെ ബന്ധുക്കളുമായി സംസ്ഥാന പൊലീസ് മേധാവി റവാദ എ. ചന്ദ്രശേഖർ സംസാരിക്കുന്നു
സമാനതകളില്ലാത്ത ദൗത്യം
കള്ളാടി: തുരങ്കപാത പദ്ധതിപ്രദേശം മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദുരന്തഭൂമിയായപ്പോള്‍ അവിടെ കണ്ടത് സമാനതകളില്ലാത്ത കൂട്ടായ്മയെന്ന് തിരച്ചിലിനും മറ്റും നേതൃത്വം നല്കിയ മന്ത്രിമാരായ ടി. സിദ്ദീഖ്, എ.പി. അനില്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു. സിദ്ദീഖ് മീനാക്ഷിയില്‍ മാധ്യമങ്ങളോടും അനില്‍കുമാര്‍ വാര്ത്തകുറിപ്പിലുമാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ഏഴിന് ദുരന്തമുണ്ടായി അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ സമാനതകളില്ലാത്ത ഏകോപന പ്രവര്‍ത്തനമാണ് ഉണ്ടായത്. ആറാംദിവസമാണ് കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തിയത്. അവരുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ദുരന്ത പ്രദേശമായ കള്ളാടിയിലെത്തിയിരുന്നു. അവരുടെ കൂടി അഭിപ്രായം പരിഗണിച്ചായിരുന്നു തിരച്ചില്‍. മണ്ണിടിച്ചില്‍ പ്രദേശത്തെ നാലു സോണുകളായിട്ടായിരുന്നു തിരച്ചില്‍. മോശം കാലാവസ്ഥയായിരുന്നു ആദ്യ ഘട്ടത്തില്‍. സര്‍ക്കാറിന്റെ എല്ലാ വിഭാഗങ്ങളും കൈയ്മെയ് മറന്ന് ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ് ഒരു ആക്ഷേപങ്ങള്‍ക്കും ഇടനല്‍കാത്തവിധം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. ജില്ല ഭരണകൂടം മുന്നില്‍ നിന്ന് നയിച്ച തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ്, ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്.എഫ്, എന്നിവര്‍ പിന്തുണ നല്കി. പുഴയില്‍ തിരച്ചില്‍ നടത്തിയ തുര്‍ക്കി ജീവന് രക്ഷാസമിതി, വിവിധ സന്നദ്ധസേന പ്രവര്‍ത്തകര്‍ എന്നിവരുടെ ശ്രമവും പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതകൂട്ടി.
ദുരന്തപ്രദേശത്ത് നേരിട്ടെത്തുകയും യോഗം ചേര്‍ന്ന് വിശദമായ നിര്‍ദേശങ്ങൾ നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശന്, വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിന് തിരച്ചിലിന്റെ എല്ലാ ഘട്ടത്തിലും ശക്തമായ പിന്തുണയാണ് നല്‍കിയതെന്നും റവന്യു മന്ത്രി പറഞ്ഞു. തിരച്ചിലിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയുകയും പിന്തുണ നല്‍കുകയും ചെയ്ത പ്രിയങ്കാ ഗാന്ധി, നേരിട്ടെത്തുകയും ക്രിയാത്മക നിര്‍ദേശവും സഹായവും നല്കിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എന്തു സഹായവും നല്കാന് തയാറായി പിന്തുണ തന്ന മന്ത്രിമാര്‍ എല്ലാവരും വിജയകരമായ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും മന്ത്രിമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

