കവളപ്പാറ: 127 കുടുംബങ്ങളുടെ പുനരധിവാസത്തിന് ഉത്തരവ്
text_fieldsതിരുവനന്തപുരം: 2019ലെ പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കവളപ്പാറയിലെ 127 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഉത്തരവ്. നിലമ്പൂർ താലൂക്കിലെ പോത്തുകൽ ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലക് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. നവകേരള പദ്ധതിയുമായി ബന്ധപ്പെട്ട 67 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ജനുവരി ഒന്നിനും ഫെബ്രുവരി 18നും ഇറക്കിയ ഉത്തരവുകൾ റദ്ദാക്കി.
പുനരധിവാസം സംബന്ധിച്ച് മലപ്പറം കലക്ടർ നേരത്തെ ശിപാർശ നൽകിയിരുന്നു. അതനുസരിച്ച് ഇവർക്ക് ഭൂമി വാങ്ങുന്നതിന് പർച്ചേസ് കമ്മിറ്റി രൂപവത്കരിക്കുകയും ഭൂവുടമകളുമായി കൂടിയാലോചന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കമ്മിറ്റി നിർദേശിച്ച വിലയ്ക്ക് സ്ഥലം വിട്ടുകൊടുക്കാൻ ഭൂവുടമകൾ തയാറായില്ല. തുടർന്ന് ഉന്നതതല കമ്മിറ്റി തീരുമാനപ്രകാരം ഭൂമി വാങ്ങുന്നതിന് വിജ്ഞാപനമായി. അതുപ്രകാരം 13 അപേക്ഷ ലഭിച്ചു. ജില്ലതല പർച്ചേസ് കമ്മിറ്റി നടത്തിയ പരിശോധനയിൽ ഒമ്പെതണ്ണം ടൗൺഷിപ് മോഡൽ വീട് നിർമാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി. എന്നാൽ, ഭൂമി വാങ്ങൽ പ്രക്രിയ നീണ്ടു.
കവളപ്പാറയിലെ 67 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും ദുരന്ത സാധ്യത മേഖലകളിലുള്ള 60 കുടുംബങ്ങളെയും സ്ഥിരമായി മാറ്റിപ്പാർപ്പിക്കണമെന്നുമായിരുന്നു കലക്ടറുടെ റിപ്പോർട്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് പോത്തുകൽ ഗ്രാമപഞ്ചായത്തിലെ 127 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നിർദേശം നൽകി റവന്യൂ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.
ഭൂമി വാങ്ങാൻ ആളൊന്നിന് ആറുലക്ഷം രൂപ നിരക്കിൽ 67 ഗുണഭോക്താക്കൾക്ക് 4.02 കോടി രൂപ അനുവദിച്ചിരുന്നു. ഒരാൾക്ക് നാല് ലക്ഷം രൂപ വീതം 94 ഗുണഭോക്താക്കൾക്ക് ഭവനനിർമാണത്തിന് 3.76 കോടിയും അനുവദിച്ചാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.